ജനവരി 12മുതൽ പുതിയ സിനിമകൾ ഓടിക്കും, സമരത്തിൽ അയവ്

കൊച്ചി: സിനിമ കാണാൻ കൊതിച്ചിരിക്കുന്നവർക്ക് തെല്ലൊരു ആശ്വാസം.
ലാഭവിഹിതത്തെ ചൊല്ലിയുണ്ടായ സിനിമ സമരത്തിനൊടുവിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യാനൊരുങ്ങി നിർമ്മാതാക്കളുടെയും വിതണക്കാരുടെയും സംഘടന. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷെൻറ കീഴിലുള്ള തിയറ്ററുകളെ മാറ്റി നിർത്തി പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളുടെ സംഘടന വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിനിമകൾ റിലീസ് ചെയ്യാൻ തയാറാണെന്ന് അറിയിച്ച് പല എക്സിബിറ്റേഴ്സും മുന്നോട്ടു വന്നിട്ടുണ്ട്. നിർമ്മാതാക്കൾക്കും വിതരണക്കാർക്കും നഷ്ടം വരാത്ത രീതിയിലാണ് റിലീസ്. ഒരാഴ്ച ഇടവിട്ട് ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇരുനൂറിലധികം തിയറ്റുകളിൽ ചിത്രങ്ങൾ പ്രദർശിക്കാനാണ് തീരുമാനം. ജനുവരി 12 ന് വിനീത് നായകനായ ‘കാംേബാജി’ എന്ന ചിത്രം റിലീസ് ചെയ്യും. ജനുവരി 19 ന് പൃഥ്വിരാജ് ചിത്രം ‘എസ്ര’യും പ്രദർശനത്തിനെത്തും.
ജനുവരി 19 നകം അനുകൂല തീരുമാനവുമായി എക്സിബിറ്റേഴ്സ് ഫെഡറേഷൻ മുന്നോട്ടു വന്നില്ലെങ്കിൽ നിലപാട് കർശനമാക്കുമെന്നും പിന്നീട് ഒരു സിനിമ പോലും എ കളാസ് തിയറ്ററുകൾക്ക് റിലീസിന് നൽകിലെന്നുമുള്ള കടുത്ത തീരുമാനത്തിലാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെ സംഘടനകൾ.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങള്‍, കാംബോജി, വേദം എന്നീ ആറ് സിനിമകള്‍ റിലീസ് ചെയ്യാതെയാണ് നിര്‍മാതാക്കളും വിതരണക്കാരും സമരം തുടങ്ങിയത്. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള 360 തിയറ്ററുകളില്‍നിന്നും നിര്‍മാതാക്കള്‍ മലയാള സിനിമകള്‍ പിന്‍വലിച്ചിരുന്നു.