ഹാനോവര്‍: ജർമിനിയിലേ ഹാനോവർ ബിസിനസ് മേളയിൽ മോദി ചരിത്രമെഴുതി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്കും നേടാനാകാത്ത കൈയ്യടി നേടിയ മോദി സദസിനേ കൈയ്യിലെടുത്തു. ആഗോള ബിസിനസ് ലോകത്തിനു മുമ്പിൽ തന്റെ സർക്കാരിന്റെ തീരുമാനങ്ങൾ മോദി പരിചയപ്പെടുത്തി.
‘മേക്ക് ഇന്‍ ഇന്ത്യയില്‍ പങ്കാളികളാകൂ’ – ജര്‍മനിയിലെ ഹാനോവര്‍ മേളയില്‍ പങ്കെടുക്കാനെത്തിയ നാനൂറോളം കമ്പനികളുടെ മേധാവികളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന.
‘ഇത് വെറുമൊരു മുദ്രാവാക്യമല്ല. ഇന്ത്യയില്‍ വ്യാപാരം ചെയ്യാനെത്തുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. അതിനുതടസ്സം സൃഷ്ടിക്കുന്ന ഏത് നിയമവും പരിഷ്‌കരിക്കും. നമുക്കൊരുമിച്ച് മുന്നേറാം. വളരാം. ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകുന്നതില്‍ അഭിമാനം കൊള്ളൂ. വരൂ, ഇന്ത്യയില്‍ നിക്ഷേപിക്കൂ, നിര്‍മിക്കൂ’ – നിര്‍ത്താത്ത കയ്യടികള്‍ക്കിടെ മോദി ആവശ്യപ്പെട്ടു.
മൂന്നുദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടാണ് മോദി ജര്‍മനിയിലെത്തിയത്. ഹാനോവറില്‍ ജര്‍മനിയിലെ വ്യവസായക്കമ്പനികളുടെ സി.ഇ.ഒ.മാരുമായി മോദി കൂടിക്കാഴ്ച നടത്തി. വാണിജ്യമന്ത്രി നിര്‍മല സീതാരാമനും യോഗത്തില്‍ പങ്കെടുത്തു. അതിനുശേഷം ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യകൂടി പങ്കാളിയായ ഹാനോവര്‍ മേളയിലെ ഇന്ത്യാ പവലിയന്‍ മെര്‍ക്കലും മോദിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഹാനോവറില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമ മോദി അനാച്ഛാദനം ചെയ്തു.