വേള്‍ഡ് കപ്പ് ക്രിക്കറ്റ്: സെമിയില്‍ ഇന്ത്യ ഓസീസിനെ നേരിടും

അഡ്‌ലെയ്‌ഡ്: മൂന്നാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ പാകിസ്‌താനെ അട്ടിമറിച്ചുള്ള ഓസീസിന്റെ വിജയത്തോടെ സെമിയില്‍ ഇന്ത്യ ഓസീസിനെ നേരിടും. ന്യൂസീലന്‍ഡും, വെസ്‌റ്റിന്‍ഡീസും തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെയും നേരിടും.

214 റണ്‍ വിജയലക്ഷ്യമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ്‌ 33.5 ഓവറില്‍ നാലുവിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. പാകിസ്‌താനെതിരെ വ്യക്‌തമായ ആധിപത്യത്തോടെയാണ്‌ ഓസീസ്‌ ജയം സ്വന്തമാക്കിയത്‌. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത പാകിസാന്‍ ഇന്നിംഗ്‌സ് 49.5 ഓവറില്‍ 213 റണ്ണിന്‌ അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ്‌ അനായാസമായി ലക്ഷ്യത്തിലെത്തി. സ്‌മിത്തിന്റെയും, വാട്‌സന്റെയും അര്‍ദ്ധസെഞ്ചുറി മികവിലാണ്‌ ഓസീസ്‌ അനായാസ ജയം സ്വന്തമാക്കിയത്‌. സ്‌മിത്ത്‌ 65 റണ്‍ നേടി പുറത്തായപ്പോള്‍ വാട്‌സന്‍ 64 റണ്‍ നേടി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ വാര്‍ണറും(24), ഫിഞ്ചും(രണ്ട്‌) കാര്യമായ സംഭാവനകള്‍ നല്‍കിയില്ല. നായകന്‍ ക്ലാര്‍ക്കിനെയും(എട്ട്‌) നിലയുറപ്പിക്കാന്‍ പാക്‌ ബൗളര്‍മാര്‍ അനുവദിച്ചില്ല. എന്നാല്‍ വാട്‌സനു കൂട്ടായി മാക്‌സ്വെല്‍(44) എത്തിയതോടെ ഓസീസ്‌ റണ്‍ കുതിച്ചു. തുടര്‍ന്ന്‌ 33.5 ഓവറില്‍ ആറു വിക്കറ്റ്‌ ശേഷിക്കെ അവര്‍ ലക്ഷ്യത്തിലെത്തി. പാകിസ്‌താനു വേണ്ടി വഹാബ്‌ റിയാസ്‌ രണ്ടും, സൊഹൈല്‍ ഖാന്‍, എഹ്‌സാദ്‌ അദില്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Loading...

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത പാക്‌ ബാറ്റ്‌സ്മാന്മാരെ ഒരു വിധത്തിലും നിലയുറപ്പിക്കാന്‍ ഓസീസ്‌ ബൗളറമാര്‍ അനുവദിച്ചില്ല. ഓസീസ്‌ പേസര്‍മാരുടെ മുന്നില്‍ പാക്‌ ബാറ്റ്‌സ്മാന്മാര്‍ വിറയ്‌ക്കുന്നതാണ്‌ അഡ്‌ലെയ്‌ഡില്‍ കണ്ടത്‌. 41 റണ്‍ നേടിയ ഹാരിസ്‌ സൊഹൈലാണ്‌ പാക്‌ ബാറ്റിംഗ്‌ നിരയിലെ ടോപ്‌ സ്‌കോറര്‍. ഓസീസിനു വേണ്ടി ഹസല്‍വുഡ്‌ നാലു, സ്‌റ്റാര്‍ക്ക്‌, മാക്‌സ്വെല്‍ രണ്ട്‌, ജോണ്‍സന്‍, ഫോള്‍ക്ക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.