ലവ് ജിഹാദിനെ നേരിടാൻ നിയമംകൊണ്ടുവരുമെന്ന് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശും ഹരിയാനയും പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കർണാടക ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം. വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നത് നിരോധിച്ചുകൊണ്ടു നിയമനിർമാണം നടത്തുമെന്ന് കർണാടക ടൂറിസം മന്ത്രി സി ടി രവി.ജിഹാദികൾ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുമ്പോൾ സർക്കാർ മൗനം പാലിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്, വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നത് നിരോധിക്കുന്ന നിയമം കർണാടക കൊണ്ടുവരും. ജിഹാദികൾ ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സ് ഇല്ലാതാക്കുമ്പോൾ ഞങ്ങൾ നിശബ്ദരായിരിക്കില്ല, ”-രവി ട്വീറ്റ് ചെയ്തു. മതപരിവർത്തനത്തിൽ ഏർപ്പെടുന്ന ഏതൊരാൾക്കും വേഗത്തിലും കഠിനമായതുമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹത്തിനായി മതം പരിവർത്തനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അലഹബാദ് ഹൈക്കോടതി വിധിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശിൽ പുതുതായി വിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ദാമ്പത്യജീവിതത്തെ ശല്യപ്പെടുത്തരുതെന്ന് പൊലീസിനും യുവതിയുടെ പിതാവിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.

ലവ് ജിഹാദിനെതിരെ സർക്കാർ നിയമപരമായ വ്യവസ്ഥകൾ ആലോചിക്കുന്നുണ്ടെന്ന് ഞായറാഴ്ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ആഭ്യന്തരമന്ത്രി അനിൽ വിജും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഫരീദാബാദിൽ ഇരുപതുകാരിയെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രതികരണം.