താൻ വിഷാദത്തിന് അടിമയാണെന്ന് പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍ ഇറ രംഗത്തെത്തിയത് കഴിഞ്ഞ മാസമാണ്. ലോകമാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇറയുടെ തുറന്നുപറച്ചിൽ. നാലു വർഷത്തോളം താൻ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നായിരുന്നു ഇറ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞത്. ഇപ്പോഴിതാ വിഷാദത്തെക്കുറിച്ച് മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ഇറ.
തന്റെ വിഷാദത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ഇറ പറയുന്നത്. “ഞാന്‍ ചെറുതായിരുന്നപ്പോഴാണ് എന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്. എന്നാല്‍ അത് എന്നെ മാനസികമായി ബാധിച്ചിട്ടില്ല. അവര്‍ സുഹൃത്തുക്കളാണ്, മുഴുവന്‍ കുടുംബവും ഇപ്പോഴും സുഹൃത്തുക്കളാണ്. ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ല ഞങ്ങളുടേത്. എനിക്കും ജുനൈദിനും രക്ഷിതാക്കളായി ഇരിക്കുന്നതില്‍ ഇരുവരും മികച്ചതായിരുന്നു എന്നാണ് ഇറ പറയുന്നത്.
അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയൽ പോലും തന്നെ ബാധിച്ചിട്ടില്ലെന്ന് അവർ പറയുന്നു. തകര്‍ന്ന കുടുംബമാണ് ഇറയുടെ വിഷാദത്തിന് കാരണം എന്നാണ് കങ്കണ റണാവത്ത് പ്രതികരിച്ചിരുന്നത്. ഇതിനെ തള്ളിക്കൊണ്ടാണ് ഇറയുടെ പുതിയ വീഡിയോ.