‘പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്ക്കാമോ’; ജപ്തിയില്‍ മനംനൊന്ത് ജീവനൊടുക്കും മുമ്പ് അഭിരാമി

അടുത്ത ബന്ധുവിന്റെ സംസ്‌കാര ചടങ്ങിനു പോയി തിരികെ വീട്ടിലെത്തിയപ്പോള്‍ ആ ബോര്‍ഡ് കണ്ട് സങ്കടം അടക്കാനാവാതെ പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്ക്കാമോ?.. എന്ന് അഭിരാമി…. ബാങ്കില്‍ പോയി പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് അച്ഛന്‍ മകളെ സമാധാനിപ്പിച്ചു, അവര്‍ പോയതിനു പിന്നാലെ അഭിരാമി മുറിയില്‍ കയറി കതകടച്ചു. ആ ബോര്‍ഡ് എടുത്തുമാറ്റാന്‍ അവള്‍ അച്ഛന്‍ അജയകുമാറിനോട് പറഞ്ഞെങ്കിലും സര്‍ക്കാര്‍ പതിച്ച ബോര്‍ഡല്ലേ, മാറ്റിയാല്‍ പ്രശ്‌നമായാലോ എന്ന് അച്ഛന്റെ മറുപടി.’എങ്കില്‍ പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്ക്കാമോ…’ എന്നായി മകള്‍.

അച്ഛനും അമ്മയുംകൂടി ബാങ്കില്‍ പോയി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയായിരുന്നു. അച്ഛനും അമ്മയും ബാങ്കില്‍ പോയതിനുപിന്നാലെ അവള്‍ മുറിയില്‍ക്കയറി കതകടച്ചു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും ആസമയത്ത് വീട്ടിലുണ്ടായിരുന്നു. പലപ്രാവശ്യം വിളിച്ചിട്ടും പ്രതികരണമില്ലാതായപ്പോള്‍ ശാന്തമ്മ ഉച്ചത്തില്‍ വിളിച്ചുകരഞ്ഞു. അയല്‍വാസി ഷാജിഷാ മന്‍സിലില്‍ ഷാജിയടക്കം ഒട്ടേറെപ്പേര്‍ ഓടിയെത്തി. ഒടുവില്‍ ഷാജി കതക് ചവിട്ടിത്തുറന്നു. ജന്നല്‍ക്കമ്പിയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. അറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.

Loading...

ജപ്തി ബോര്‍ഡ് സ്ഥാപിച്ചതിലുള്ള മനോവിഷമമാണ് മരണത്തിനു കാരണമെന്ന് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു.’ബന്ധുക്കളാരെങ്കിലും വന്ന് ആ ബോര്‍ഡ് കണ്ടാലോ എന്ന ഭയമായിരുന്നു എന്റെ കുഞ്ഞിന്. ഞാനാ ബോര്‍ഡ് എടുത്തുമാറ്റിയാല്‍ മതിയായിരുന്നു. എങ്കില്‍ എന്റെ മോള്‍ പോകില്ലായിരുന്നു’ അജയകുമാര്‍ വിതുമ്പുകയാണ്. ആ അച്ഛന് സങ്കടം സഹിക്കാനാവുന്നില്ല. കോവിഡാണ് എല്ലാം താറുമാറാക്കിയത്<:”കോവിഡ് വന്നതാണ് ഞങ്ങളുടെയെല്ലാം ജീവിതം ഇങ്ങനെ കടക്കെണിയിലാക്കിയത്.” നാട്ടുകാരും അയല്‍വാസികളും പറയുന്നുണ്ടായിരുന്നു അത്. എല്ലാവര്‍ക്കും കടമുണ്ട്. കുറേശ്ശെ വീട്ടിക്കൊണ്ടിരിക്കുകയാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചെന്ന ആശ്വാസത്തിലിരിക്കുകയായിരുന്നു എല്ലാവരും.എന്നാല്‍ അതിങ്ങനെ കൂടിക്കൂടി ജപ്തിയിലെത്തി എന്നതാണ് ഏറെ സങ്കടകരം. ഈ വീട്ടിലാണെങ്കില്‍ മോളൊഴികെ എല്ലാവര്‍ക്കും ഓരോ അസുഖവും അപകടവുമൊക്കെയായി കടഭാരം കൂടി.

ശശിധരന്‍ ആചാരി നല്ലൊരു ക്ഷീരകര്‍ഷകനായിരുന്നു. എന്നാല്‍ പാല്‍കൊടുത്തു വരുംവഴി അപകടത്തില്‍പ്പെട്ട് കിടപ്പിലായി. അമ്മ ശാലിനിക്കും തലച്ചോറിലെ രക്തസ്രാവത്തിന്റെ പ്രശ്‌നമുണ്ടായി ചികിത്സിക്കേണ്ടിവന്നു. എന്റെ കിങ്ങിണിമോളെ താ… ആ നിലവിളി ആര്‍ക്കും സഹിക്കാനാവില്ല .എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു അഭിരാമി. സ്വന്തം വീട്ടില്‍നിന്നു മാത്രമല്ല, അയല്‍പക്കത്തെ വീട്ടില്‍നിന്നുയരുന്ന കരച്ചിലിലും മുഴങ്ങുന്നത് ഒരേ സ്വരം. എന്റെ മോളെ താ… ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അഭിരാമിയുടെ വീടും പരിസരവും ചൊവ്വാഴ്ച രാത്രി ദുഃഖഭാരത്താല്‍ വിറങ്ങലിച്ചു. അവള്‍ അവരുടെയെല്ലാം കിങ്ങിണിയായിരുന്നു. എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍.

അതേസമയം പഠിക്കാന്‍ മിടുക്കിയായിരുന്നു, നല്ലസ്വഭാവം, അഭിരാമിയെക്കുറിച്ചു പറഞ്ഞ് അയല്‍വാസികള്‍ കരയുകയാണ്. പതാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് മികച്ചവിജയം നേടിയശേഷമാണ് ചെങ്ങന്നൂര്‍ ശ്രീ അയ്യപ്പ കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദത്തിന് ചേര്‍ന്നത്. അവിടെ ഹോസ്റ്റലിലായിരുന്നു താമസം. തിങ്കളാഴ്ചയും അഭിരാമി കോളേജില്‍ പോയിരുന്നു. ബന്ധുവിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച രാത്രി വീട്ടില്‍ വന്നതാണ്. ചൊവ്വാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ചെങ്ങന്നൂരിലുള്ള മരണവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ ജപ്തിനോട്ടീസ് കണ്ടത്. ഇത് ബന്ധുക്കളും നാട്ടുകാരുമൊക്കെ കണ്ടാല്‍ നാണക്കേടാകുമെന്നത് കുട്ടിയെ വല്ലാതെ തളര്‍ത്തിയിരുന്നു.