ആലപ്പുഴ: സ്വര്‍ണം വാങ്ങാനായി പശ്ചിമ ബംഗാളിലെത്തിയ വിമുക്തഭടന്മാരായ മലയാളി സഹോദരന്മാര് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സര്‍വ്വത്ര ദുരൂഹത. സഹോദരന്മാര് കൊല്‍ക്കത്തയില്‍ പോയത് ‘നിധി’ സ്വന്തമാക്കാനെന്ന് വ്യക്തമായിട്ടുണ്ട്. ബംഗാളിലെ ഗ്രാമത്തില്‍ നിധി കിട്ടിയ സ്വര്‍ണം കുറഞ്ഞവിലയ്ക്ക് കിട്ടുമെന്ന് ആരോ വിശ്വസിപ്പിച്ചതനുസരിച്ചാണ് ഇവര്‍ ബംഗാളില്‍ പോയത്. ഇതിനുവേണ്ടിയുള്ള രണ്ടാമത്തെ യാത്രയായിരുന്നു ഇവരുടെത്.
ഇവര്‍ക്കൊപ്പം രണ്ടാഴ്ച മുമ്പ് കൊല്‍ക്കത്തയ്ക്കു പോയ സ്വര്ണപ്പണിക്കാരന് സുധീറാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. സുധീര്‍ ആദ്യം വിസമ്മതിച്ചെങ്കിലും സഹപാഠി കൂടിയായ മാമ്മച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങി പോയെന്നാണ് സുധീര്‍ പറഞ്ഞത്. കൊല്‍ക്കത്തയിലെ ഉള്‍പ്രദേശത്ത് ഒരു കൂട്ടര്‍ക്ക് നിധി കിട്ടിയിട്ടുണ്ടെന്ന് മാമ്മച്ചന്‍ സുധീറിനോട് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ കിട്ടിയതാണത്രേ. കുറഞ്ഞവിലയ്ക്ക് അതുകിട്ടുമെന്നും പറഞ്ഞു. സ്വര്‍ണത്തിന്റെ മാറ്റ് നോക്കാനായിട്ടാണ് തന്നെ കൂട്ടിയത്. കൊല്‍ക്കൊത്തയില്‍ ഹൗറപ്പാലത്തിനുസമീപമുള്ള ഒരു ലോഡ്ജിലായിരുന്നു താമസിച്ചത്. പിറ്റേന്ന് രണ്ട് ബസുകള്‍ കയറി ഒരു സ്ഥലത്തെത്തി.
സ്ഥലത്തിന്റെ പേര് അറിയില്ല. യാത്രയ്ക്ക് രണ്ടുമണിക്കൂര്‍ എടുത്തു. ഒരു ബസില്‍ നമ്ബര്‍ 12 എന്നെഴുതിയിരുന്നു. ബസില്‍ നിന്നിറങ്ങിയ ശേഷം രണ്ടുപേരെത്തി ബൈക്കുകളില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഏറെ നേരം വയലിലൂടെ നടന്നു. ഒരു കുടിലിലാണ് തങ്ങളെ എത്തിച്ചത്. പാണാവള്ളി പള്ളിവെളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു ബംഗാളിയെയും അവിടെ കണ്ടു. അകത്ത് കയറിയ ഉടന്‍ ഗേറ്റ് പൂട്ടി. തുടര്‍ന്ന് ഒരു ഇരുട്ട് മുറിയിലേക്കാണ് കൊണ്ടുപോയത്. ചെമ്പ് പാത്രത്തില്‍നിന്ന് വയോധികനായ ഒരാളാണ് നിധി കിട്ടിയ ‘തങ്ക നാണയങ്ങള്‍’ പുറത്തെടുത്തത്. മൊത്തം 490 നാണയങ്ങള്‍ കാണിച്ചതായി ഓര്‍മയുണ്ട്. അതില്‍ മൂന്നെണ്ണം മാത്രമേ താന്‍ പരിശോധിച്ചുള്ളൂ. അത് ഗുണമേന്മയുള്ളതായിരുന്നുവെന്നും സുധീര്‍ പറയുന്നു.
അന്ന് വില പറഞ്ഞ് ഉറപ്പിച്ചെങ്കിലും അന്ന് സഹോദരന്മാര് സ്വര്‍ണം വാങ്ങാതെയാണ് മടങ്ങിയത്. പിന്നീട് അടുത്തവരവിന് വാങ്ങാമെന്നു പറഞ്ഞ് മടങ്ങിപ്പോരുകയായിരുന്നു. രണ്ടുഗ്രാമിന്റെ ഒരു സ്വര്‍ണനാണയത്തിന് 1300 രൂപയാണ് അവര്‍ ചോദിച്ചത്. അത്രയും സ്വര്‍ണം നാട്ടിലെത്തിച്ചാല്‍ 4500രൂപയോളം വില കിട്ടുമെന്ന കണക്കുക്കൂട്ടലിലായിരുന്നു മാമ്മച്ചനും കുഞ്ഞുമോനും. അന്ന് സ്വര്‍ണം വാങ്ങാത്തതിനെച്ചൊല്ലി സഹോദരന്മാര് തമ്മില്‍ വാഗ്വാദവുമുണ്ടായി. ശരിക്കും താന്‍ ഇവര്‍ക്കൊപ്പം ഭയന്നാണ് കഴിഞ്ഞതെന്ന് സുധീര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍നിന്ന് നൂറിലേറെ കിലോമീറ്റര്‍ അകലെ ബര്‍ദ്വാനിലെ ബ്രഹ്മചന്ദപൂരിലുള്ള ശരണ്യ ആശുപത്രിയിലാണ് മാമച്ചനേയും കുഞ്ഞുമോനേയും ആദ്യം പ്രവേശിപ്പിച്ചത്. മാമ്മച്ചന്‍ അവിടെ മരിച്ചു. കുഞ്ഞുമോന് ജോസഫിനെ പിന്നീട് കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാണാവള്ളിയിലുള്ള ഇവരുടെ വീട് ബംഗാളില്‍നിന്നുള്ള പണിക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ഇവര്‍ വഴിയാണ് സ്വര്‍ണ്ണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇരുവരും അറിഞ്ഞതെന്നും. സ്വര്ണ് നിധിയെന്ന വിശ്വസിച്ച് അതു തേടിപ്പോയ വഴിയെയാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാടക വീട്ടില്‍ താമസിക്കുന്ന ഒരു നിര്‍മ്മാണത്തൊഴിലാളിയുമായി ഇവര്‍ രണ്ടാഴ്ച മുമ്പും കൊല്‍ക്കത്തയ്ക്ക് പോയിരുന്നു. അന്നു കൂടെ പോയ ബംഗാളി ഇത്തവണത്തെ യാത്രയില്‍ ഒപ്പമില്ല. പക്ഷേ, അയാളെപ്പറ്റി ഇപ്പോള്‍ വിവരമൊന്നുമില്ല. മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. ചെന്നൈയില്‍ പോകുന്നു എന്നു പറഞ്ഞാണ് ഇരുവരും നാട്ടില്‍ നിന്ന് പോയത്. നിധിയുമായി ബന്ധപ്പെട്ട യാത്രയാണ് എന്നറിയാവുന്ന വീട്ടുകാര്‍ വിലക്കിയിരുന്നതായും സൂചനയുണ്ട്.