പാലക്കാട്: ഇരട്ട സഹോദരിമാരടക്കം നാല് സഹപാഠികൾ നാടു വിട്ടത് വീട്ടുകാർ പ്രണയം എതിർത്തതിനാലെന്ന് മൊഴി. നാല് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് നാട് വിട്ടത്. ആലത്തൂരാണ് സംഭവം. തങ്ങൾ പരസ്പരം ഇഷ്ടത്തിൽ ആയിരുന്നുവെന്നും വീട്ടുകാർ എതിർത്തതോടെയാമ് നാട് വിട്ടതെന്നുമാണ് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞത്. കുട്ടികൾ കോയമ്പത്തൂർ ആർപിഎഫിനോട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമ്പോൾ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂർ ആർപിഎഫ് കൂട്ടിച്ചേർത്തു. കുട്ടികൾ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പൊലീസ് നേരത്തെ വിശദീകരിച്ചത്.
ഫ്രീ ഫയർ മൊബൈൽ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമിൽ ഒരു സ്ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പൊലീസിന്റെ നിഗമനം. ഫ്രീ ഫയർ ടൂർണമെന്റിൽ പങ്കെടുക്കാനാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയതെന്നും പൊലീസ് അറിയിച്ചിരുന്നു. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. എന്നാൽ തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന കുട്ടികളുടെ മൊഴി ഇതെല്ലാം തള്ളുന്നതാണ്. പാലക്കാട് ആലത്തൂരിൽ നിന്നും ഒരാഴ്ച കാണാതായ സഹപാഠികളായ നാല് കുട്ടികളെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും സുഹൃത്തുക്കളായ 2 ആൺകുട്ടികളെയും കഴിഞ്ഞ മൂന്നാം തീയതിയാണ് വീട്ടിൽ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.