ദോഹ: അമേരിക്കന്‍ അധ്യാപിക ജെന്നിഫര്‍ ബ്രൗണിനെ കൊലപ്പെടുത്തിയ കേസില്‍ കെനിയന്‍ പൗരനെ ഖത്തര്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊല നടത്തിയ ആല്‍വിന്‍ മൊസേതി അനിയോനയെയാണ് കോടതി ശിക്ഷിച്ചത്്. 15 മുതല്‍ 20 വര്‍ഷം വരെയാണ് ഇയാളുടെ ശിക്ഷാ കാലാവധി.

2012 നവംബര്‍ 14നാണ് നാല്‍പതുകാരിയായ അധ്യാപിക അല്‍ സദ്ദിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. ഇംഗ്ളീഷ് മോഡേണ്‍ സ്കൂളിന്‍െറ അല്‍ വക്റ കാമ്പസിലെ അധ്യാപികയായി ഖത്തറിലത്തെി രണ്ട് മാസം പിന്നിട്ടപ്പോഴാണ് അവര്‍ കൊലചെയ്യപ്പെട്ടത്. സംഭവം നടന്ന് രണ്ട് ദിവസത്തിനകം തന്നെ അതേ അപ്പാര്‍ട്ട്മെന്‍റിലെ കാവല്‍ക്കാരനായിരുന്ന പ്രതിയെ പിടികൂടിയിരുന്നു.

Loading...

മോഷണശ്രമത്തിനിടെ കൊലപാതകം നടന്നുവെന്നാണ് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. കൊലക്ക് മുമ്പേ മാനഭംഗപ്പെടുത്തിയതായും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. കൊല നടന്ന അപ്പാര്‍ട്ട്മെന്‍റില്‍ പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് നേരത്തെ കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

സ്കൂളിലെ അധ്യാപികമാര്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. സഹപ്രവര്‍ത്തകര്‍ ഇവരെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു. അപ്പാര്‍ട്മെന്‍റിലെ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രതിയെ കൊല നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല നടത്താനുപയോഗിച്ച ആയുധവും കണ്ടത്തെിയിരുന്നു.

വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതി തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ല പ്രതി കൊല നടത്തിയതെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഫ്ളാറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്താനായി അധ്യാപിക പ്രതിയെ വിളിപ്പിക്കുകയായിരുന്നുവെന്നും ഇതിനിടെ വാക്കുതര്‍ക്കുമുണ്ടാവുകയും പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് തല വാതിലിനിടിച്ച് രക്തം വാര്‍ന്നാണ് അവര്‍ മരിച്ചതെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, ഫോറന്‍സിക് പരിശോധനയില്‍ ആയുധം കൊണ്ടേറ്റ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് പ്രതി മരിച്ചതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ലൈംഗിക പീഡനത്തിനിരയായതായും പരിശോധനകളില്‍ വ്യക്തമായിരുന്നു. പ്രതി പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു.

കൊലക്കുറ്റത്തിന് പ്രതിക്ക് വധശിക്ഷ ലഭിക്കേണ്ടതായിരുന്നുവെങ്കിലും ജയില്‍ ശിക്ഷ നല്‍കിയാല്‍ മതിയെന്ന ബ്രൗണിന്‍െറ ബന്ധുക്കളുടെ നിര്‍ദേശപ്രകാരമാണ് കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചത്. ബ്രിട്ടീഷ് അധ്യാപികയായ ലോറന്‍ പാറ്റേഴ്സനെ കൊലപ്പെടുത്തിയ കേസില്‍ സ്വദേശി യുവാവിന് വധശിക്ഷ വിധിച്ചത് അപ്പീല്‍ കോടതി കഴിഞ്ഞ മാസം ശരിവെച്ചിരുന്നു.