പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, വിദ്യാര്‍ത്ഥികള്‍ ബില്ല് പഠിക്കണം; അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ആളിക്കത്തുമ്പോള്‍ ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്ലിനെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ ശരിയായി മനസ്സിലാക്കണമെന്നും ബില്ല് പഠിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.

ബില്ല് വിദ്യാര്‍ത്ഥികള്‍ പഠിക്കണം, ശരിയായ രീതിയില്‍ മനസിലാക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് സര്ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു.

Loading...

പൗരത്വനിയമത്തിനെതിരെ നടക്കുന്ന അക്രമ സമരങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും മോദി ട്വീറ്റിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം പൌരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി. ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായതോടെ മറ്റ് സര്‍വകലാശാലകളില്‍ ഉണ്ടായിരുന്ന പ്രതിഷേധങ്ങളും ശക്തിപ്രാപിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പോലീസ് നടപടിക്കതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇന്നലെ അര്‍ധരാത്രിയില്‍ തന്നെ പല സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ നിരത്തിലിറങ്ങിയിരുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥികളും ഡി.വൈ.എഫ്.ഐയും ചേര്‍ന്ന് ഡല്‍ഹി പോലീസ് ആസ്ഥാനത്ത് പുലരും വലെ വലിയ പ്രതിഷേധമാണ് നടത്തിയത്. കസ്റ്റഡിയിലെടുത്ത ജാമിയയിലെ വിദ്യാര്‍ത്ഥികളെ വിട്ടയക്കുന്നത് വരെ പ്രതിഷേധം തുടര്‍ന്നു.