കാസര്‍കോട്: ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ലഹരി നല്‍കി വ്യക്തമായ ആസൂത്രണത്തോടെ, അബോധാവസ്ഥയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ജന മരണപ്പെടുന്നതിനു മുന്‍പ് പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാസപരിശോധനയിലൂടെയും കുറ്റമറ്റ പോലീസ് അന്വേഷണത്തിലൂടെയും മാത്രമെ മരണം സംബന്ധിച്ച ദുരൂഹത പുറത്തു കൊണ്ടുവരാനാവൂവെന്നാണ് അധികൃതര്‍ പറയുന്നത്. കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകള്‍ ഉണ്ട്. അതേസമയം കാലങ്ങളായി നിരന്തരം അഞ്ജനയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടി കഴുത്തില്‍ കയര്‍ കുരുക്കിയത്. ആണ്‍ സുഹൃത്ത് ശബരിയും നസീമയും ആതിരയും ഉള്‍പ്പെടെ നാലുപേരും ഒരുമുറിയിലാണ് താമസിച്ചതെന്നാണ് വിവരം. അഞ്ജനയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പത്തുമീറ്റര്‍ അകലെയുള്ള മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്.
എന്നാല്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് മൃതശരീരം കാണാതായ ഉടനെ സമീപത്ത് തിരയാതെ ദൂരദിക്കില്‍ അന്വേഷണം നടത്തിയതും ദുരൂഹം. തൂങ്ങിനില്‍ക്കുന്ന അഞ്ജനയെ കൂട്ടുകാര്‍ കാണുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും അതെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്നാണ് മൊഴി. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അഞ്ജന മരിച്ചിരുന്നു. കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ച വസ്തുവായ ലുങ്കി ഇവര്‍ ഹാജരാക്കിയിരുന്നുമില്ല. അതേസമയം അഞ്ജന കൊലചെയ്യപ്പെട്ടതാണെന്ന ഉറച്ച നിലപാടിലാണ് അമ്മയും ബന്ധുക്കളും. സാഹചര്യ ത്തെളിവുകള്‍ അതിനെ സാധൂകരിക്കുന്നതായും മൃതദേഹം ഗോവയില്‍ നിന്നു കൊണ്ടുവന്ന ബന്ധുക്കളും ഉറപ്പിക്കുന്നു.