കേരളം ഒന്നടങ്കം ലജ്ജിച്ച് തല താഴ്ത്തിയിരിക്കുന്ന സമയാണിത്. ഒരു പിഞ്ച് കുഞ്ഞിനെ അമ്മ തന്നെ ഇല്ലാതാക്കിയത് കാമുകനൊപ്പം ജീവിക്കാനാണെന്ന കാര്യമാണ് കേരളത്തെ ഞെട്ടിച്ചത്. വിയാന്‍ എന്ന് ഒന്നര വയസുകാരന്റെ ജീവനെടുത്ത അമ്മ 22കാരി ശരണ്യയ്ക്ക് എതിരെ വന്‍ രോക്ഷമാണ് ഉയരുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത ആ സംഭവം നടന്നത്. ഇരുളിന്റെ മറവില്‍ കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേയ്ക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേയ്ക്ക് മടങ്ങിയത്. സംഭവത്തില്‍ രോഷക്കുറിപ്പ് പങ്കുവയ്ക്കുകയാണ് അവതാരകയായ അശ്വതി ശ്രീകാന്ത്. പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിര്‍ത്താറായി എന്ന് അശ്വതി വേദനയോടെ കുറിക്കുന്നു.
അശ്വതി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ലഘു കുറിപ്പ് ഇങ്ങനെ; പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിര്‍ത്താറായി…! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല…!!
ശരണ്യയുടെ മൊബൈലിലെ ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെപ്പറ്റി വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ശരണ്യയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെയും ഫലം ലഭിച്ചു. ഇതില്‍ കടല്‍ വെള്ളത്തിന്റെയും രക്തത്തിന്റെയും അംശം കണ്ടെത്തി. തുടര്‍ന്ന് ഈ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെയാണ്, രണ്ടു ദിവസത്തോളം പറഞ്ഞ കള്ളങ്ങള്‍ പൊളിച്ച് ശരണ്യ സത്യം തുറന്ന് പറയുകയായിരുന്നു.
മൂന്നുമാസത്തിന് ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച ഭര്‍ത്താവ് പ്രണവ് വീട്ടില്‍ വന്നത്. അന്ന് വീട്ടില്‍ തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചു. അച്ഛന് ഇഷ്ടമല്ലാത്തതിനാല്‍, അച്ഛന്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഞായറാഴ്ച വരാന്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച വീട്ടിലെത്തിയ പ്രണവും ശരണ്യയും കുഞ്ഞും ഒരുമുറിയില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു. കുഞ്ഞിന് വെള്ളം കൊടുത്തശേഷം പ്രണവിന് ഒപ്പം തന്നെ കിടത്തി. ചൂടു കാരണം താന്‍ ഹാളില്‍ കിടന്നു. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായത് എന്നായിരുന്നു ശരണ്യ ആദ്യം പോലീസിനോട് പറഞ്ഞത്.
എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ ശരണ്യ സത്യം വെളിപ്പെടുത്തി. ഭര്‍ത്താവ് ഞായറാഴ്ച രാത്രി വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ച രാത്രി മൂന്നുപേരും ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നുമണിയ്ക്ക് കുഞ്ഞുമായി എഴുന്നേറ്റ് ഹാളിലെത്തി. കുഞ്ഞിനെ എടുത്തതോടെ പ്രണവ് ഉണര്‍ന്നു. മുറിയില്‍ ചൂട് കൂടുതലായതിനാല്‍ ഹാളില്‍ കിടക്കുന്നുവെന്ന്് പ്രണവിനോട് പറഞ്ഞു. ഭര്‍ത്താവ് ഉറങ്ങിയെന്ന് ബോധ്യപ്പെടും വരെ കുട്ടിയുമായി ഹാളില്‍ ഇരുന്നു. തുടര്‍ന്ന് പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി. 50 മീറ്റര്‍ അകലെയുള്ള കടല്‍ഭിത്തിക്കരികില്‍ എത്തിയശേഷം മൊബൈല്‍ വെളിച്ചത്തില്‍ താഴേക്കിറങ്ങി. കുഞ്ഞിനെ കടല്‍ഭിത്തിയില്‍ നിന്നും താഴേക്ക് വലിച്ചിട്ടു.
കല്ലുകള്‍ക്കിടയില്‍ വീണ കുഞ്ഞ് കരഞ്ഞു. കരച്ചില്‍ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം പൊത്തി. വീണ്ടും ശക്തിയായി കരിങ്കല്‍ കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചുവീട്ടിലെത്തി അടുക്കള വാതില്‍ വഴി അകത്തെത്തി ഹാളില്‍ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞ് കിടന്നുറങ്ങി. ശരണ്യ പോലീസിനോട് വെളിപ്പെടുത്തി.