ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി.ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 13 മുതല്‍ 16 വരെയാണ് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം ക്രമീകരിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയും മോറിസന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കാനിരുന്നതായിരുന്നു.

Loading...

ഡല്‍ഹിയെ കൂടാതെ മുംബെ, ബെംഗളൂരു എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നു.ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ മേഖലകളില്‍ പടര്‍ന്ന കാട്ടുതീയില്‍ ഇതിനോടകം ഇരുപതുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറോളം വീടുകളും കത്തിയമര്‍ന്നു.

2019 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സര്‍വ്വവും സംഹരിച്ച് മുന്നേറുകയാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയയിലെ കാട്ടു തീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകളില്‍ ഏറ്റവും ഭീതിപ്പെടുത്തുന്നത് ചത്തുപോയ മൃഗങ്ങളുടെ എണ്ണമാണ്. ഇതിനോടകം തന്നെ 50 കോടിയോളം മൃഗങ്ങളാണ് കാട്ടുതീയില്‍ വെണ്ണീറായതെന്നാണ് റിപ്പോര്‍ട്ട്.