പൊന്‍കുന്നം : ഥാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീപ്പ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. ഇളംകുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടില്‍ പാട്രിക് ജോസിനെയാണ് (38) പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. അപകടസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടുകൂടി ഇളംകുളം കോപ്രാക്കളം ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലിന് സമീപമായിരുന്നു സംഭവം. ജോസ് ഓടിച്ച ഥാര്‍ ജീപ്പ് എതിരേ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ മരണപ്പെട്ടു. തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയത്. രണ്ട് പേര് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്നുപേരും ഓട്ടോ യാത്രക്കാരായിരുന്നു. അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത് (18) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.