ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല: മാണിയെ വേട്ടയാടിയത് സിപിഎമ്മുകാരാണെന്ന് ബെന്നി ബഹന്നാൻ

കൊച്ചി: കേരള കോ​ൺ​ഗ്രസ് ജോസ് കെ മാണിവിഷയത്തിൽ മലക്കം മറിഞ്ഞ് യുഡിഎഫ്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഈ വിഷയത്തിലെ ആശയകുഴപ്പം പരിഹരിച്ചവെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിൽ നിന്ന് ജോസ് വിഭാഗത്തെ താത്ക്കാലികമായി മാറ്റി നിർത്തുക മാത്രമാണ് ചെയ്തത്. അവർക്ക് യുഡിഎഫിൽ തുടരാൻ അർഹതയില്ല. ഉണ്ടെന്ന് തെളിയിക്കേണ്ടത് അവരുടെ ചുമതലയാണെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു. ജോസ് വിഭാഗത്തെ മാറ്റിനിർത്താൻ തീരുമാനിച്ചത് യുഡിഎഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്. നിലപാട് മാറ്റിയാൽ ജോസിന് തിരികെ വരാം. മാണിയുടെ രാഷ്ട്രീയം ഇടതിന് എതിരാണെന്നും മാണിയെ വേട്ടയാടിയത് സിപിഎമ്മുകാരാണെന്നും അപ്പോൾ സംരക്ഷിച്ചത് യുഡിഎഫ് ആണെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

Loading...

മാണിയുടേത് ഇടതു വിരുദ്ധ രാഷ്ട്രീയമാണ്. പിസി ജോർജ്ജിനെ യുഡിഎഫിൽ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. അടുത്ത യുഡിഎഫ് യോഗത്തിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യും. കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരായ വിഷയം പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.