ഭോപ്പാല്‍: റിമാന്റ് പ്രതിയായ അഛനെ കാണാനെത്തിയ കുട്ടികളുടെ മുഖത്ത് ജയിൽ അധികൃതർ സീൽ അടിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു സംഭവം. രക്ഷാബന്ധന് ദിനത്തില്‍ അച്ഛനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളാണ് ക്രൂരതയ്ക്ക് ഇരയായത്. ജയിലിലേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിനിടെയാണ് കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത്. സംഭവത്തില്‍ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മധ്യപ്രദേശ് മന്ത്രി കുസും മെഹ്ഡേല പറഞ്ഞു.
എന്നാല്‍ കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത് മനപൂര്‍വമല്ലെന്നാണ് ജയില്‍ അധികൃതരുടെ വാദം. രക്ഷാബന്ധന് ദിനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 8500 ഓളം പേര് ജയിലില്‍ എത്തിയിരുന്നെന്നും, തിക്കിനും തിരക്കിനുമിടയില്‍ സംഭവിച്ചതാകാം ഇതെന്നുമെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജയില്‍ സൂപ്രണ്ട് ദിനേഷ് നാര്‍ഗവെ പറഞ്ഞു.