ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയില്‍. സമാനമായ കേസുകളിൽ ജാമ്യം നൽകിയ വിധികൾ അഭിഭാഷകൻ കോടതിയെ ഓർമിപ്പിച്ചു. സുപ്രീംകോടതി അഭിഭാഷകനാണ് ബിനീഷിന് വേണ്ടി ഹാജരായത്. ഇഡി അഭിഭാഷകൻ വാദം തുടരുകയാണ്. ഇഡി ഇത്രയും ദിവസം ബിനീഷിനെ കസ്റ്റഡിയിൽ വച്ചത് നിയമവിരുദ്ധമാണെന്നും ബിനീഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.
അതേസമയം ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ എന്‍സിബിയും കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം. കഴിഞ്ഞയാഴ്ച നല്‍കിയ അപേക്ഷ ഇഡി കസ്റ്റഡി നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് എന്‍സിബി പിന്‍വലിച്ചത്. ബിനീഷ് കോടിയേരിയെ തുടർച്ചയായി 13-ാം ദിവസവും ചോദ്യം ചെയ്ത ശേഷമാണ് സെഷന്‍സ് കോടതിയിൽ ഹാജരാക്കിയത്.
ബിനാമികൾ വഴി നിയന്ത്രിച്ച സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ. ബിനീഷിന്‍റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും. ബിനീഷ് കസ്റ്റഡിയിലിരിക്കെ ഫോണടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിച്ചതും കോടതിയെ അറിയിച്ചേക്കും.