ടിക്കറ്റ് റിസര്‍വേഷന്‍ ഫോമില്‍ നിന്നും നമ്പര്‍ ശേഖരിക്കും, നിരവധി സ്ത്രീകളെ പീഡിപ്പിച്ചു, റെയില്‍വെ ടിക്കറ്റ് ക്ലര്‍ക്ക് പിടിയില്‍

കോട്ടയം: സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിക്കുകയും പിന്നീട് നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്‌തെന്ന പാരിതിയില്‍ റെയില്‍വെ ടിക്കറ്റ് ക്ലര്‍ക്ക് പിടിയിലായി. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം ഭാഗത്ത് പി.എസ്.അരുണ്‍ ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. റെയില്‍വെസ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ എത്തുന്ന പെണ്‍കുട്ടികളുടെ നമ്പര്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നിന്നും എടുത്ത് അരുണ്‍ തട്ടിപ്പിനു കളമൊരുക്കിയെന്നാണ് പൊലീസ് പറയുന്നത്. 25ഓളം സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ തന്റെ വലയില്‍ വീഴ്ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇയാളുടെ കെണിയില്‍ പെട്ട് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവുമാണ്് ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത്. ഇവരുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. അതേസമയം ഭര്‍ത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നലില്‍ കഴിയുകയായിരുന്ന വീട്ടമ്മയെ ഇയാള്‍ ഫേസ്ബുക് ചാറ്റ് വഴി പരിചയപ്പെടുകയും പുതിയ ജീവിതം നല്‍കാമെന്നു വാഗ്ദാനവും നടത്തി. പിന്നീട് വീട്ടമ്മയുടെ ചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു.പിന്നീട് വീട്ടമ്മയെ ഇയാള്‍ നിരന്തരം ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തിക്കൊണ്ട് പലതവണയായി സ്വര്‍ണവും ലക്ഷക്കണക്കിനു രൂപയും ഇയാള്‍ വീട്ടമ്മയില്‍ നിന്നും തട്ടിയെടുക്കുകയും ചെയ്തു.

Loading...

മാത്രമല്ല വീട്ടമ്മയുടെ സ്വത്തുക്കള്‍ എഴുതി വാങ്ങാനും ഇയാള്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. വീട്ടമ്മ ഭര്‍ത്താവുമായി സംസാരിക്കുന്നതു പോലും അരുണ്‍ വിലക്കുകയും ചെയ്തു. മുറിയില്‍ ഒറ്റയ്ക്ക് കഴിയണമെന്നും ഭര്‍ത്താവിന്റെ വീട്ടുകാരോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശം വെച്ചു. സ്വന്തം മക്കളുടെ പിറന്നാള്‍ ആഘോഷിച്ചതിനും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് മൂന്നു പ്രാവശ്യമാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടമ്മയുടെ ചിത്രങ്ങള്‍ കാണിച്ചാണ് അരുണ്‍ ഇവരെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് അരുണ്‍ പണവും സ്വര്‍ണവും സ്ഥിരമായി ഇവരോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. അരുണിന്റെ ഭീഷണിയില്‍ പേടിച്ച വീട്ടമ്മ ഇയാള്‍ക്ക് ലക്ഷക്കണക്കിനു രൂപ നല്‍കിയതായി പൊലീസും വ്യക്തമാക്കുന്നു. തുടര്‍ന്ന് വീട്ടമ്മ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ നാണക്കേടോര്‍ത്ത് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഇതോടെയാണ് അരുണ്‍ കൂടുതല്‍ തട്ടിപ്പിന് കളം ഒരുക്കിയതെന്നാണ് പൊലീസ് പറയുന്നത്.