കോഴിക്കോട്: വിവാഹത്തിനു പിന്നാലെ ഹാളിൽ നിന്ന് ഒളിച്ചോടിയ വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാൻഡ് ചെയ്തു. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകൾ ചുമത്തി കസബ പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് നടപടി.
വധു, കാമുകൻ,കാമുകന്റെ ജ്യേഷ്ഠൻ, ജ്യേഷ്ഠന്റെ ഭാര്യ, കാർഡ്രൈവർ എന്നിവർക്കെതിരേയാണ് നവവരന്റെ പരാതി പ്രകാരം കേസെടുത്തത്. ഇതിൽ ജ്യേഷ്ഠന്റെ ഭാര്യയെ ആരോഗ്യ കാരണങ്ങളാൽ റിമാൻഡ് ചെയ്തില്ല.
കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ആയിരുന്നു വിവാഹം. വിവാഹനിശ്ചയം ഏപ്രിലിൽ നടന്നതാണെന്നും വിവാഹത്തിൽനിന്നു പിൻമാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരൻ വാദമുന്നയിച്ചു. വിവാഹനിശ്ചയസമയത്തു നൽകിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉൾപ്പെടെ എടുത്തായിരുന്നു ഒളിച്ചോട്ടം.
വരന്റെ വീട്ടിലേക്കു പോകാനായി വസ്ത്രം മാറാൻപോയ വധുവിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ ഇരുവീട്ടുകാരും അന്വേഷണം തുടങ്ങി. ഒടുവിൽ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് വധുവിന്റെ ഒളിച്ചോട്ടം കണ്ടത്.