കൊറോണക്കാലത്ത് സാനിറ്റൈസറിലും വ്യാജന്‍; 11 ബ്രാന്റുകള്‍ക്കെതിരെ കേസെടുത്തു

കൊറോണക്കാലത്ത് പ്രതിരോധമെന്ന രീതിയില്‍ നമുക്ക് ഏറെ അത്യാവശ്യമുള്ള ഒരു ഉല്‍പന്നമാണ് ഹാന്റ് സാനിറ്റൈസര്‍. എന്നാല്‍ ഈ കൊറോണക്കാലത്തും വ്യാജനെ ഇറക്കുന്ന ബ്രാന്റുകളെ പിടികൂടിയിരിക്കുകാണ്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ വൈറസിനെ ഇല്ലാതാക്കുന്നതോടെ രോഗവ്യാപനം ഫലപ്രദമായി തടയാനാകും എന്നതാണ് ഇതിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സാനിറ്റൈസര്‍ തന്നെ സൃഷ്ടിക്കാനുള്ള സാധ്യതയും ഏറെയാണ്.

അളവില്‍ അമിതമായ ഉപയോഗം, ശരീരത്തിനകത്തേക്ക് എടുക്കുന്നത്, ഇടവിട്ട് മണക്കുന്നത് എല്ലാം സാനിറ്റൈസറിന്റെ ദോഷവശങ്ങളാണ്. ഇവയൊക്കെ തന്നെ നമ്മളെ ബാധിക്കാതെ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. അത്രമാത്രം സൂക്ഷ്മത വേണ്ട ഒന്നാണ് സാനിറ്റൈസര്‍ ഉപയോഗമെന്ന് സാരം. എന്നാല്‍ ഇങ്ങനെയൊരു ഉത്പന്നത്തില്‍ പോലും മായം ചേര്‍ത്ത് വില്‍പന നടത്തുകയാണ് ഒരു കൂട്ടം ആള്‍ക്കാര്‍. ഇത്തരത്തില്‍ ഗുണമേന്മയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനൊന്ന് ബ്രാന്‍ഡുകളുടെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.ആരോഗ്യ മന്ത്രി അനില്‍ വിജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Loading...

അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും സാനിറ്റൈസറിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നുവെന്നും ഇതില്‍ 11 ബ്രാന്‍ഡുകള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.ആകെ 248 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 123 എണ്ണത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ 109 എണ്ണമാണ് ഗുണമേന്മാ പരിശോധന പാസായത്. പതിനാല് സാമ്പിളുകള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇതില്‍ ഒമ്പതെണ്ണം ഉപയോഗിക്കാന്‍ കൊള്ളാത്തത്രയും ഗുണമേന്മയില്ലാത്തതുമാണ്. അഞ്ച് ബ്രാന്‍ഡുകളുടെ സാനിറ്റൈസറിലാണെങ്കില്‍ ‘മെഥനോളി’ന്റെ അംശം അപകടകരമായ തോതില്‍ കൂടുതലായിരുന്നു.