സിബിഎസ്ഇ പരീക്ഷ റദ്ദാക്കില്ല; പരീക്ഷയുമായി മുന്നോട്ട് പോകാൻ കേന്ദ്ര തീരുമാനം

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങളുടെ നിര്‍ദേശം പരിശോധിച്ച ശേഷം തീയതിയും രീതിയും ജൂണ്‍ ഒന്നിനു പ്രഖ്യാപിക്കാനാണ് തീരുമാനം. പരീക്ഷ നത്തിപ്പില്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ 25ന് മുന്നേ അറിയിക്കാന്‍ കേന്ദ്രവിദ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നത തല യോഗത്തില്‍ പരീക്ഷയുമായി മുന്നോട്ട് പോകാമെന്ന നിലപാടാണ് മിക്ക സംസ്ഥാനങ്ങളും മുന്നോട്ട് വെച്ചത്. പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു.എന്നാല്‍ പരീക്ഷ വേണ്ടെന്ന നിലപാടാണ് ദില്ലിയും മഹാരാഷ്ട്രയും സ്വീകരിച്ചത്. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തിയാല്‍ മതിയെന്നാണ് ഇവരുടെ അഭിപ്രായം.

പരീക്ഷയ്ക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ക്കു വാക്‌സീന്‍ നല്‍കണമെന്ന നിര്‍ദേശവും ദില്ലി ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ മുന്‍പോട്ടുവച്ചു. അതേ സമയം സിബിഎസ്ഇയുടെ രണ്ടു നിര്‍ദേശങ്ങളാണ് യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍പോട്ടുവച്ചത്. ഒന്ന്, പ്രധാന വിഷയങ്ങളുടെ മാത്രം പരീക്ഷ നടത്തുക അല്ലെങ്കില്‍ പരീക്ഷ സമയം ചുരുക്കി നടത്തുക. നിലവില്‍, മൂന്നു മണിക്കൂറാണ് സിബിഎസ്ഇ പരീക്ഷകളുടെ ദൈര്‍ഘ്യം. ഇത് ഒന്നര മണിക്കൂറായി ചുരുക്കി നടത്താനാണ് നിര്‍ദേശം. പരീക്ഷ നടത്തുന്നതില്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ 25ന് മുന്നേ അറിയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേരളം അറിയിച്ചു.

Loading...