കൊവിഡ് പ്രതിരോധം: ഡിജിറ്റൽ പാസും മൊബൈൽ അപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണത്തിലും വമ്പൻ ക്രമക്കേട്: സർക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ കൊണ്ടുവരാനിരിക്കുന്ന ഡിജിറ്റൽ പാസും മൊബൈൽ അപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണവും അടക്കമുള്ള നടപടികളിൽ വമ്പൻ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. വാണിജ്യ ആവശ്യത്തിന് ഡാറ്റാ നൽകില്ലെന്ന ഒരു ഉറപ്പും സര്‍ക്കാരിനില്ല. മാത്രമല്ല ഇത്തരം വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മറച്ച് വച്ചതെന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

കൊവിഡിന്‍റെ മറവിൽ വ്യക്തി വിവരങ്ങൾ വിദേശ കമ്പനിക്ക് നൽകാനാണ് നീക്കം നടക്കുന്നത്. വാര്‍ഡ് തലത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ മുഴുവൻ സ്പ്രിംഗ്‌ളർ എന്ന അമേരിക്കൻ കമ്പനിയുടെ സൈറ്റിലേക്കാണ് പോകുന്നത്. ഇത് ദുരുപയോഗം ചെയ്യില്ലെന്ന് എന്തുറപ്പാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കൊവിഡിനെതിരായ മൂന്നാം ഘട്ട പ്രതിരോധമെന്ന പേരിലാണ് ഡിജിറ്റൽ പ്രതിരോധ നടപടികൾ സര്‍ക്കാര്‍ ആവിഷ്കരിച്ചത്. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന നിലയിൽ തുടക്കം മുതലെ വിമര്‍ശനങ്ങളുമുണ്ടായിരുന്നു .
മാത്രമല്ല അമേരിക്കൻ കമ്പനിയുടെ പരസ്യ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് അഭിനയിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയുടെ പരസ്യത്തിൽ എങ്ങനെയാണ് ഐടി സെക്രട്ടറി കൂടിയായ ശിവശങ്കര്‍ അഭിനയിക്കുക. ഇത് അതീവ ഗുരുതരമായ സംഗതിയാണ്. പണം വാങ്ങിയാണെങ്കിലും അല്ലെങ്കിലും വ്യക്തി വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് നൽകുന്നതിൽ ക്രമക്കേട് ഉണ്ട്. ഐടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Loading...

അതേസമയം ഡല്‍ഹിയില്‍ വിവിധ ആശുപത്രികളിലായി കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുനല്‍കണമെന്ന് ചെന്നിത്തല . നഴ്‌സുമാര്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളഹൗസില്‍ സൗജന്യമായി നല്‍കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു . ‘നിലവില്‍ എല്‍.എന്‍.ജെ.പി. ആശുപത്രിയിലെ നഴ്‌സ്മാര്‍ അടക്കമുള്ളവര്‍ക്ക് ഡല്‍ഹിയിലെ ഗുജറാത്ത് ഭവനില്‍ താല്‍ക്കാലിക താമസം ഒരുക്കാനാണ് ഡല്‍ഹി ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ ഭൂരിഭാഗം നഴ്‌സ്മാര്‍ക്കും വീടുകളില്‍ പോയി മടങ്ങിവരാന്‍ വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യപ്രദമായ കേരള ഹൗസ് വിട്ടു നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉടനെ തീരുമാനം കൈക്കൊള്ളണം’- പ്രതിപക്ഷ നേതാവ് പറഞ്ഞു .