കാസർകോട്: കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തല്ലിയതിനെത്തുടർന്ന് കാസർകോട് ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി. പിലിക്കോട് ആണ് സംഭവം. സംസ്കാര കാസർകോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കുകയായിരുന്നു. പരിപാടിയിൽ രണ്ട് മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ സംഘർഷത്തെ തുടർന്ന് ചെന്നിത്തല പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയും തുടർന്ന് പരിപാടി റദ്ദാക്കുകയും ചെയ്യുകയായിരുന്നു.
ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയത്. മുൻ എംഎൽഎ കെവി കുഞ്ഞിക്കണ്ണനെയും മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെയും വാഹനം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു. ഇവരെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായെന്നാണ് വിവരം. പരിപാടി മാറ്റിവെച്ചതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. പൊലീസ് എത്തിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്. പ്രതിഷേധത്തെ തുടർന്ന് ഹക്കീം കുന്നിലും കുഞ്ഞിക്കണ്ണനും സ്ഥലത്ത് നിന്ന് വേഗം മടങ്ങി.