ന്യൂഡൽഹി: വിമാന സർവീസ് പുനരാരംഭിക്കാത്തതിനാൽ ചൈനയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ദുരിതത്തിൽ. എംബിബിഎസ് പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ പഠനമാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. ചൈനയിൽ വിമാന സർവീസ് പുനഃരാരംഭിക്കാത്തതിനാൽ മടങ്ങിപ്പോകാനാകാതെവന്നതോടെയാണ് വിദ്യാർത്ഥികൾ ദുരിതത്തിലായിരിക്കുന്നത്.ചൈനീസ് യൂണിവേഴ്‌സിറ്റിയിലെ 5000ൽ അധികം മലയാളി വിദ്യാർത്ഥികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ നാട്ടിലെത്തിയ വിദ്യാർത്ഥികൾ ഒന്നര വർഷത്തിലധികമായി നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്.
കൊവിഡിനെ തുടർന്ന് നിർത്തിവച്ച വിമാന സർവീസ് മറ്റ് രാജ്യങ്ങൾ പുനഃരാരംഭിച്ചെങ്കിലും ചൈന അതിന് വഴങ്ങിയിട്ടില്ല. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് രാജ്യം. ഇതാണ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരിക്കുന്നത്.
ഓൺലൈൻ ക്ലാസുകൾകൊണ്ട് മാത്രം പഠനം പൂർത്തിയാക്കാൻ സാധിക്കില്ലെന്നും പ്രാക്ടിക്കൽ ക്ലാസുകൾ വേണമെന്നും വിദ്യാർത്ഥികൾ പറയുന്നു. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണം. വിമാന സർവീസുകൾ പുനഃരാരംഭിക്കുകയോ, നാട്ടിൽ പ്രാക്ടിക്കൽ ക്ലാസ് നടത്താൻ സൗകര്യം ഒരുക്കുകയോ ചെയ്യണമെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.