ബെയ്ജിംഗ്: കൊറോണ വൈറസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ചൈന. തെക്കേ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ചൈനയുടെ പുതിയ വാദം. ചെമ്മീന്‍ നിറച്ച കണ്ടെയിനറുകളുടെ കാര്യത്തിലും പാക്കിങിലും കമ്പനികള്‍ വേണ്ടത്ര ശുചിത്വം പാലിച്ചിട്ടില്ലെന്ന് ചൈനീസ് കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന് വിമര്‍ശിച്ചു. ജൂലൈ 3ന് ചൈനയിലെത്തിയ ചെമ്മീന്‍ കണ്ടെയിനറിലാണ് കൊറോണ സാന്നിധ്യം കണ്ടെത്തിയത്. ഇറക്കുമതി ചെയ്ത ചെമ്മീനുകള്‍ നശിപ്പിച്ചുകളഞ്ഞു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി.
ഇക്വഡോറിലെ മൂന്ന് കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഇതോടെ ഈ മൂന്ന് കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി ചൈന നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കണ്ടെയ്നറുകളില്‍ മാത്രമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും ചെമ്മീനില്‍ അല്ലെന്നും സംഭവം ചൈന പെരുപ്പിച്ച് കാണിക്കുകയാണെന്നും ഇക്വഡോര്‍ കമ്പനി കുറ്റപ്പെടുത്തി. എന്നാല്‍ ഭക്ഷ്യവസ്തുക്കളില്‍ നിന്നും കൊറോണ പകരുന്നതിന് തെളിവില്ലെന്നാണ് അമേരിക്കയുടെ ഭക്ഷ്യ വിഭാഗം പറയുന്നത്. ബ്രസീല്‍, അമേരിക്ക, ബ്രിട്ടന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ 23 പ്ലാന്റുകളില്‍ നിന്നുള്ള ഇറക്കുമതി ചൈന ഇതിനകം നിര്‍ത്തിവെച്ചിട്ടുണ്ട്.
ബീജിങിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നും മത്സ്യം മുറിച്ചുനല്‍കുന്ന പലകയില്‍ കൊറോണ സാന്നിധ്യം കണ്ടെത്തുകയും അവിടെയുള്ള തൊഴിലാളികള്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഇറക്കുമതി ചെയ്ത ഇത്തരം സാല്‍മണ്‍ മത്സ്യത്തില്‍ നിന്നാവാം ചൈനയില്‍ വീണ്ടും കോവിഡ് ബാധയുണ്ടായതെന്ന് ചൈനീസ് അധികൃതര്‍ പറയുകയുണ്ടായി. തുടര്‍ന്നാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ ചൈന കോവിഡ് പരിശോധന തുടങ്ങിയത്.