കുമ്പസാരം എന്നത് പാപങ്ങൾ ഏറ്റു പറഞ്ഞു അനുതപിക്കുന്നതാണ്.
ബൈബിളിൽ പറയുന്നത് നിങ്ങൾ സ്വയം ശോധന ചെയ്തിട്ട് കർത്താവിന്റെ മേശയിൽ അപ്പവും വീഞ്ഞും ഭക്ഷിക്കുവീൻ എന്നാണ്. അവിടെ ഒരു പുരോഹിതന്റേയും മദ്ധ്യസ്ഥത ആവശ്യമുണ്ടെന്നു പറയുന്നില്ല. പുരോഹിത മദ്ധ്യസ്ഥത ബൈബിൾ പ്രകാരം ഉള്ളതുമല്ല.// എഴുതിയത് :ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര
കൂമ്പസാരം മറ്റാരും കേൾക്കാതെ ദൈവസന്നിധിയിൽ ചെയ്യാമെന്നിരിക്കെ പുരോഹിതന്റെ മുമ്പിൽ വർഷത്തിലൊരിക്കൽ മുട്ടു കുത്തി നിന്നു അത് ചെയ്യണമെന്നും അല്ലാത്തവർക്ക് വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ അർഹതയില്ലെന്നും ചില പീഡനപുരോഹിത സഭകൾ ചട്ടം ആക്കി വെച്ചിരിക്കുന്നതിനാൽ ഇടവക പള്ളിപ്പൊതുയോഗത്തിൽ ഭൂരിപക്ഷം അംഗങ്ങൾക്കും പങ്കെടുക്കാനും വോട്ടു ചെയ്യാനും പറ്റാതെ വരുന്നു. അതിനാൽ കുറച്ചുപേർ (പ്രായപൂർത്തിയായ ആകെ അംഗങ്ങളിൽ വെറും 5 ശതമാനം പേർ) പൊതുയോഗം എന്ന പേരിൽ കൂടി ഭൂരിപക്ഷം അംഗങ്ങളുടെയും അവകാശത്തെ ചങ്ങലക്കിട്ടിരിക്കുന്നു.
അങ്ങനെ ജനാധിപത്യചട്ടങ്ങൾക്ക് വിരുദ്ധമായി അവർ ഭൂരിപക്ഷത്തെ
ചൂഷണം ചെയ്തുകൊണ്ട് ആത്മീയവളർച്ചക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത എന്തു ധൂർത്തും ആർഭാടവും ജനാധിപത്യവിരുദ്ധമായി തെറ്റായ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്നചില സ്ഥാപിത താൽപര്യക്കാരുടെയും
പള്ളിവികാരിയുടെയും
ഗുണത്തിനും സ്വാർത്ഥനേട്ടത്തിനും വേണ്ടി മാത്രം അവരുടെ സ്വന്ത ഇഷ്ടപ്രകാരം ചെയ്തുകൂട്ടി അംഗങ്ങളുടെ മേൽ വലിയ സാമ്പത്തികഭാരം ഉണ്ടാക്കി വെയ്ക്കുന്നു
വൈദിക കുമ്പസാരം ക്രിസ്തീയ വിശ്വാസികളെ അടിമകളാക്കി നിശ്ശബ്ദരാക്കാൻ എഴുതി വെച്ചിരിക്കുന്നതാണ് എന്ന സത്യം വിശ്വാസികൾ തിരിച്ചറിയാത്തിടത്തോളം കാലം അത് തുടരുകയും ചെയ്യും. അല്ലെങ്കിൽ സർക്കാർ നിയമം കൊണ്ടുവന്ന് ആ കിരാത പുരോഹിതവാഴ്ചയിൽ നിന്നും അവരെ രക്ഷിക്കണം.
ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യരീതികൾക്ക് വിരുദ്ധമായ ഇത്തരം പൊതുയോഗങ്ങൾ അനുവദനീയമാണോ?
സ്വകാര്യത എന്നത് ഭരണഘടന നൽകുന്ന മൗലിക അവകാശം ആണ് എന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വൈദികകുമ്പസാരം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആയതിനാൽ വ്യക്തിയുടെ മേലുള്ള അതിക്രമം ആയി കണക്കാക്കാം.
കൂടാതെ ചില കുമ്പസാര പ്രിയരായ വൈദികർ ചില ക്രിസ്തീയവിശ്വസികൾക്കും അവരുടെ കുടുംബത്തിനും വരുത്തി വച്ച പീഡനപരമ്പര നാണക്കേട് മൂലം വൈദിക കുമ്പസാരത്തിനെതിരെ ഫയൽ ചെയ്ത ഹൈക്കോടതി ഹർജിയുടെ മേലുള്ള വിധിപ്രകാരം കുമ്പസാരം ആവശ്യമുള്ളവർ ചെയ്യട്ടെ, അത് ആരുടെ മേലും അടിച്ചേല്പിക്കുന്നില്ല എന്നാണ്. അതായത് ഒരു സഭക്കും വൈദികന്റെ മുമ്പിൽ കുമ്പസാരിക്കണമെന്ന് നിഷ്കർഷിക്കാൻ പറ്റില്ല. (അതായത് പള്ളിപ്പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനും വോട്ടു ചെയ്യുന്നതിനും കുമ്പസാരം ആവശ്യഘടകമായി നിഷ്കർഷിക്കാൻ പറ്റില്ല.
അങ്ങനെ ചെയ്താൽ അതിനു കൂട്ടു നിൽക്കുന്ന പള്ളിവികാരിയും പള്ളിഭാരവാഹികളും ഭരണസമിതിയും കോടതിയലക്ഷ്യത്തിനു ഉത്തരം പറയേണ്ടിയും വന്നേക്കാം. അതിനു പള്ളിയിൽ എഴുതി സൂക്ഷിക്കുന്ന കുമ്പസാരരജിസ്റ്ററും കുമ്പസാരിക്കുന്നവർക്കു വേണ്ടി മാത്രം തയ്യാറാക്കുന്ന ഇടവക പൊതുയോഗ രജിസ്റ്ററും അവർക്കെതിരെ സംസാരിക്കുന്ന ഒരു കാലം വിദൂരമല്ല.)
എന്നുവെച്ചാൽ സുപ്രീംകോടതിയുടെ സ്വകാര്യതാ മൗലികാവകാശ വിധി പ്രകാരവും ഹൈക്കോടതിയുടെ കുമ്പസാരം അടിച്ചേല്പിക്കരുത് എന്ന വിധി പ്രകാരവും അവർ കോടതിയലക്ഷ്യം ചെയ്യുന്നു.
ചില ക്രിസ്തീയസഭകളിൽ നടമാടുന്ന ഈ ജനാധിപത്യാവകാശ ധ്വംസനവും കുമ്പസാരത്തിന്റ പേരിൽ ഒരു ഇന്ത്യൻ പൗരന്റെ മൗലികാവകാശമായ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും അവസാനിപ്പിക്കുന്നതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം ഇതു വായിക്കുന്ന എല്ലാവരും എഴുതുക.
നമ്മുടെ സ്വകാര്യ വ്യക്തിത്വത്തിൻമേലുള്ള ക്രിസ്തീയ പുരോഹിതരുടെ കടന്നു കയറ്റവും നമ്മുടെ ഇടവക പള്ളികളിൽ നമുക്കുള്ള അവകാശം നിഷേധിക്കുന്ന സഭാചട്ടങ്ങളും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.അതിനാൽ ഒന്നിക്കുക…നേടുക…
***ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര