ജനീവ : ശാസ്ത്രജ്ഞന്മാരെ ഞെട്ടിച്ച് കാലാവസ്ഥാ മാറ്റം. പ്രവചനാതീതമായ പ്രത്യാഘാതങ്ങളാണ് ഇതിന്റെ പരിണിത ഫലമായി കാത്തിരിക്കുന്നതെന്നാണ് ലോകത്തെ 153 രാജ്യങ്ങളില്‍ നിന്നുള്ള 11000 ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കടല്‍നിരപ്പുയരുക, മഴയുടെ അളവ് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാവുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങൾ.ചൂടിനെ നേരിടാന്‍ കഴിയാതാവുകയാണ്. അതിനു ജലസ്രോതസ്സുകള്‍, ജലാശയങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ സംരക്ഷിക്കുന്നത് സഹായിക്കും.
കാലാവസ്ഥ അടിയന്തരാവസ്ഥയുടെ സമയമാണ് ഇതെന്നും ഭാവി സുരക്ഷിതമാക്കാന്‍ മനുഷ്യരുടെ ജീവിത രീതിയില്‍ മാറ്റം വരുത്തണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇനിയെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ മനുഷ്യകുലം തന്നെ വംശനാശ ഭീഷണിയിലേയ്ക്ക് നീങ്ങുമെന്നാണ് ഇവരുടെ വാദം.
ജനസംഖ്യാ നിയന്ത്രണം അടിയന്തരമായി സാധ്യമാക്കണമെന്നും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. വന നശീകരണവും, മാംസ ആഹാര ശീലത്തെയും ശാസ്ത്രജ്ഞര്‍ കുറ്റപ്പെടുത്തുന്നു.
ഗവേഷകര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കാലാവസ്ഥാ വ്യതിയാനം നടക്കുന്നുണ്ടെന്നാണ് ലേഖനത്തിന്റെ പിന്നിലുള്ള പ്രധാന ശാസ്ത്രജ്ഞരായ വില്യം റിപ്പിള്, ക്രിസ്റ്റഫര്‍ വോള്‍ഫ് എന്നിവര്‍ പറയുന്നത്.
ഇന്നു ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. മനുഷ്യരുടെ പ്രവൃത്തിയുടെ ഫലമായുണ്ടാവുന്ന കാലാവസ്ഥാ മാറ്റങ്ങളാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവു വര്‍ധിക്കുന്നു. ഇത് ഒരു കമ്പിളിപ്പുതപ്പുപോലെ ചൂട് പുറത്തേക്കു പോവുന്നത് തടയുന്നു.
അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ധിക്കുന്നു. ഇതിനു ഭൗമതാപനം എന്നു പറയുന്നു. കാര്‍ബണ്‍ഡയോക്സൈഡ് കൂടാതെ മീഥൈന്‍, ഓസോണ്‍ തുടങ്ങിയ ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന ചില വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ട്. ഇക്കൂട്ടത്തില്‍ ഭൗമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് കാര്‍ബണ്‍ഡയോക്സൈഡാണ്.
ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂട് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍, ഹരിതഗൃഹവാതകങ്ങളുടെ അളവ് അധികമായാല്‍ അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്കു നയിക്കുന്നത്.
ഭൗമതാപനം സംഭവിക്കുന്നത് സാവധാനത്തിലാണ്. പക്ഷേ, ഭൂമിയുടെ ശരാശരി താപനില വര്‍ധിക്കുന്നത് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അന്തരീക്ഷത്തിന്റെ താപനില വര്‍ധിക്കുന്നത് മറ്റു പലതിനെയും ബാധിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അവയില്‍ ചിലവയാണ് കടല്‍നിരപ്പുയരുക, മഴയുടെ അളവ് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാവുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക തുടങ്ങിയവ.
നമുക്കുതന്നെ ചൂടിനെ നേരിടാന്‍ കഴിയാതാവുകയാണ്. അതിനു ജലസ്രോതസ്സുകള്‍, ജലാശയങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ സംരക്ഷിക്കുന്നത് സഹായിക്കും. എന്നാല്‍, നാമിന്നു ചെയ്യുന്നത് അതിനു നേരെ വിപരീതമായ പ്രവൃത്തികളാണ്. മരങ്ങള്‍ എന്തെങ്കിലും കാരണം പറഞ്ഞു മുറിച്ചുമാറ്റാന്‍ എന്തു താല്പര്യമാണ് നമുക്ക്! പ്രായമായ മരങ്ങള്‍ മറിഞ്ഞുവീഴുന്നു, ശിഖരങ്ങള്‍ ഒടിഞ്ഞുവീണ് ആളപായമുണ്ടാവുന്നു തുടങ്ങിയ ന്യായീകരണങ്ങള്‍ നാം കണ്ടെത്തുന്നുണ്ട്.
പ്രായമായ മരങ്ങള്‍ക്ക് താങ്ങുകൊടുത്തും വലിയ ശിഖരങ്ങള്‍ക്ക് താങ്ങുനല്‍കിയും സംരക്ഷിക്കാവുന്നതേയുള്ളൂ. അതുപോലെ റോഡിന് വീതികൂട്ടണം എന്നതാണ് സാധാരണ കേള്‍ക്കുന്ന മറ്റൊരു ന്യായം