കൊച്ചി:പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള ആദ്യ അഞ്ച് പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചതു്‌. ടോം ഷൈന്‍ ചാക്കോ, രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്നേഹ ബാബു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റീസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണു ജാമ്യം അനുവദിച്ചത്.

പ്രതികളെല്ലാവരും പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, ആഴ്ചയിലൊരു ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, ഒന്നാം പ്രതി രേഷ്മ രംഗസ്വാമി എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Loading...

കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല പ്രതികളില്‍ രണ്ടുപേര്‍ ഇതു വിറ്റു പണം സമ്പാദിച്ചിരുന്നതായും ഇവര്‍ക്കു ജാമ്യം അനുവദിക്കുന്നത് മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വഴിമുട്ടിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികള്‍ രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ തിങ്കളാഴ്ച രാവിലെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ സി.ഐ ഫ്രാന്‍സിസ് ഷെല്‍ബിയാണ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷൈന്‍ ടോമിനെ കൂടാതെ രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്നേഹ ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മയക്കുമരുന്ന് നിരോധന നിയമത്തിലെ വകുപ്പുകളും ഗൂഢാലോചനക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിശാ പാര്‍ട്ടികളില്‍ വില്‍ക്കുന്നതിനു വേണ്ടിയാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊക്കെയ്ന്‍ കൈവശം വെക്കല്‍, ഉപയോഗിക്കല്‍, വില്‍പന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികള്‍ക്കു മയക്കുമരുന്നു ഗോവയില്‍ നിന്നത്തെിച്ചു നല്‍കിയ നൈജീരിയന്‍ സ്വദേശി കോളിന്‍സ്, കോളിന്‍സിനെ ഒന്നാംപ്രതി രേഷ്മ രംഗസ്വാമിയുമായി പരിചയപ്പെടുത്തിയ പൃഥ്വീരാജ്, പഞ്ചാബ് സ്വദേശി ജസ്ബീര്‍ സിങ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുക.