ബെംഗളൂരു: കർണാടകയിൽ ബിജെപിയെ പിന്തള്ളി ഭരണം ഉറപ്പിച്ച് കോൺഗ്രസ്. വോട്ടെണ്ണല്‍ മണിക്കൂറുകൾ പിന്നിടുമ്പോള്‍ 135 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. കേവല ഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യയും പിന്നിട്ടാണ് കോണ്‍ഗ്രസ് കുതിപ്പ്. ബി.ജെ.പി 65 സീറ്റുകളിലും, ജെ.ഡി.എസ്. 20 സീറ്റുകളിലും മുന്നേറുകയാണ്.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോൾ മുന്നിലായിരുന്നു ബിജെപി ആദ്യ മണിക്കൂറിൽ തന്നെ പിന്നോട്ട് പോയിരുന്നു. ഇടയ്ക്കിടെ ലീഡ് ചെയ്‌തെങ്കിലും പിന്നോട്ട് പോകുകയായിരുന്നു. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചതും കോൺഗ്രസ് പാര്‍ട്ടിയ്ക്ക് നേട്ടമായി. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചിരിക്കുന്നത്.
കർണാടകയിൽ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന വോട്ടിങ് നിലയാണ് ഇക്കുറി രേഖപ്പെടുത്തിയതും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ അട്ടിമറി വിജയത്തിനായി കരുക്കള്‍ ചലിപ്പിക്കേണ്ട ദിശയില്‍ ചലിപ്പിച്ചത് കര്‍ണാടക പിസിസി അധ്യക്ഷനായ ഡി.കെ ശിവകുമാര്‍ ആണ്.