ആലപ്പുഴ. സിപിഎമ്മിന് അപമാനമായി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർക്കെതിരെ വീണ്ടും ആരോപണങ്ങൾ. പാർട്ടിയിലെ വനിതാ പ്രവർത്തകർക്കെതിരെ അതീവ ഗുരുതരമായ അശ്ലീല, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതായാണ് കായംകുളത്തിന്റെ വടക്കൻ മേഖലയിലെ നേതാവിനെതിരായ ആരോപണം.
ഈ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പാർട്ടി നടപടി എടുക്കാതിരുന്നതോടെ ഇയാളുടെ സംഭാഷണത്തിന്റെ ശബ്ദരേഖ പാർട്ടി പ്രവർത്തകർ തന്നെ കൈകാര്യം ചെയ്യുന്ന ഫെയ്സ്ബുക് അക്കൗണ്ടിലൂടെ പ്രചരിക്കുകയാണ്. പാർട്ടി പ്രവർത്തകയെ മറ്റൊരു പ്രവർത്തകന്റെ വീട്ടിലേക്കു വിളിച്ചു വരുത്താമോയെന്നു ചോദിക്കുന്നതും ലോക്കൽ സെക്രട്ടറി നടത്തുന്ന അറപ്പുളവാക്കുന്ന പ്രതികരണവും ഇതിലുണ്ട്.
എട്ടു വർഷം മുൻപ് ഉറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ ശേഷം പെൺകുട്ടിയുടെ വീട്ടുകാർക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയാണ് ഹരിപ്പാട് മേഖലയിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഉയർന്നിരിക്കുന്നത്.