ശില്‍പ്പ ഷെട്ടിക്ക് തിരിച്ചടി ; മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാന്‍ കഴിയില്ല ; 25 കോടിയുടെ കേസ് മാനനഷ്ടത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി

മുംബൈ: നീലച്ചിത്ര വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയ്‌ക്കെതിരേയും ബോളിവുഡ് നടി ശില്‍പ ഷെട്ടി നല്‍കിയ കേസ് മാനനഷ്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി. അശ്‌ളീല ചിത്ര നിര്‍മ്മാണ – വിതരണക്കേസില്‍ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെയാണ് ശില്‍പ്പ മാനനഷ്ടക്കേസ് നല്‍കിയത്. തന്റെ അന്തസിന് കോട്ടം തട്ടുന്ന വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചത് ചൂണ്ടിക്കാട്ടിയാണ് 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ശില്‍പ ഹര്‍ജി നല്‍കിയത് .

അതെ സമയം ശില്‍പ്പയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍നിന്ന് സോഷ്യല്‍ മീഡിയയെയോ മാധ്യമങ്ങളെയോ തടയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു .പോലീസ് പറഞ്ഞ കാര്യം റിപ്പോര്‍ട്ട് ചെയ്താല്‍ അത് അന്തസ്സിനെ കളങ്കപ്പെടുത്താനാണെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി .

Loading...

പൊതുജീവിതം നിങ്ങള്‍ തിരഞ്ഞെടുത്തതല്ലേ? നിങ്ങളുടെ ജീവിതം മൈക്രോസ്‌കോപ്പിന് താഴെയാണ്. മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഭര്‍ത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ എന്താണ് കുഴപ്പം? നിങ്ങള്‍ ഒരു മനുഷ്യനാണെന്നതിന്റെ തെളിവാണിത്. സംഭവം നടക്കുന്നത് നിങ്ങളുടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ അല്ല. പോലീസും മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്ന ഇടപെടലുകള്‍ കോടതി നടത്തില്ലെന്നും ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യവും വ്യക്തിയുടെ സ്വകാര്യതയും സന്തുലിതമായി മുന്നോട്ട് പോകണം . അതെ സമയം നടിയുടെ കുഞ്ഞുങ്ങളെ പ്രശ്‌നത്തിലേക്ക് വലിച്ചിടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇത്തരം റിപ്പോര്‍ട്ടുകള്‍ തന്റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് എന്നാണ് ശില്‍പ ചൂണ്ടിക്കാണിക്കുന്നത്. ഇത് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ നിരുപാധികം മാപ്പ് പറയണമെന്നും ഇത്തരം ഉള്ളടക്കങ്ങള്‍ എടുത്തുകളയണമെന്നും, വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ശില്‍പയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത് .