രാജ്യത്ത് കൊവിഡ് രോഗികള്‍ പന്ത്രണ്ട് ലക്ഷത്തിലേക്ക്, ഇന്നലെ മാത്രം 648 മരണം

ദില്ലി: ആശങ്കയുടെ കണക്കുകളാണ് ഓരോ പുലരിയിലും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന. ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ആശങ്കയിലാണ് ജനങ്ങളും ഭരണാധികാരികളുമെല്ലാം. വളരെ നേരത്തെ തന്നെ ലോക്ക്ഡൗണ്‍ അടക്കമുള്ള പ്രക്രിയ കൊണ്ടുവന്ന രാജ്യമായിട്ടു കൂടിയും അതൊന്നും ഇന്ത്യയില്‍ ഫലപ്രദമായിട്ടില്ല എന്നതിനുള്ള തെളിവ് കൂടിയാണ് ഉയരുന്ന കൊവിഡ് കണക്കുകളും മരണങ്ങളും.

ഇപ്പോള്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 37,724 പേര്‍ക്കും മരണം സംഭവിച്ചത് 648 മാണ്. ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11,92,915 ആയിരിക്കുകയാണ്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 11,92,915 ആവുകയും ആകെ മരണം 28,732 ആവുകയും ചെയ്തു.

Loading...

അതേസമയം ഇത് വരെ 7,53,049 പേര്‍ രാജ്യത്ത് രോഗമുക്തരായിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഐസിഎംആര്‍ രാവിലെ 9.30ന് പുറത്ത് വിട്ട കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. കണക്കനുസരിച്ച് രാജ്യത്ത് ഇന്നലെ വരെ 1,47,24,546 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ഇന്നലെ 3,43,243 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.അതേസമയം രോഗബാധിതരിലേറെയും മഹാരാഷ്ട്ര, തമിഴ്‌നാട്, സംസ്ഥാനങ്ങളിലാണ്.

ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഗുജറാത്തില്‍ ഇന്നലെയാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുകയും ചെയ്തു.
എന്നാല്‍ രാജ്യത്ത് സാമൂഹിക വ്യാപനമില്ലെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.