എറണാകുളം: മൂവാറ്റുപുഴയിൽ സിപിഐഎമ്മും-കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടി. വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. അഞ്ച് മണിയോട് തുടഹ്ങിയ സംഘർഷം അരമണിക്കൂർ നീണ്ടു നിന്നും. അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും മാത്യു കുവൽ നാടൻ എംഎൽഎയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ധീരജിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തിയ പ്രതിഷേധങ്ങളിൽ കോൺഗ്രസ് ഓഫീസുകൾ തകർത്തിരുന്നു. ഇതിനെതിരെയാണ് ഇന്ന് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. ആ പ്രതിഷേധ പ്രകടനത്തിൻ്റെ എതിരെ ഡിവൈഎഫ്ഐ പ്രകടനം വന്നതിനെ തുടർന്നാണ് സംഘർഷം രൂപപ്പെട്ടത്.
അതേസമയം, ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോളജിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കൊല നടന്നതെന്ന കോൺഗ്രസ്, പൊലീസ് വാദങ്ങൾ തള്ളിയാണ് കോടിയേരി ബാലകൃഷ്ണൻ്റെ പ്രതികരണം. ധീരജിൻ്റെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ നടന്ന തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.