കോഴിക്കോട് : കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം ഇന്ന് കോഴിക്കോട് നടത്തുന്ന സെമിനാറിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ പങ്കെടുക്കില്ല. ഇടത് മുന്നണിക്ക് പുറത്തുള്ളവരെയും മത സാമുദായിക സംഘടനകളെയുമടക്കം സെമിനാറിന് പങ്കെടുപ്പിക്കുമ്പോഴാണ്എല്‍ഡിഎഫ് കണ്‍വീനറുടെ മാറിനിക്കൽ വലിയ രീതിയിൽ ചർച്ചയാകുന്നത്
നിലവിൽ ഇപി തലസ്ഥാനത്താണ്. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാനത്തിനാണ് ഇ.പി ജയരാജൻ തിരുവനന്തപുരത്ത് തുടരുന്നതെന്നാണ് വിശദീകരണം. എന്നാൽ എല്‍ഡിഎഫ് കണ്‍വീനറുടെ ഉറച്ച നിലപാട് പാർട്ടിയെ തന്നെ പ്രതിസന്ധിയിലാക്കി. പാർട്ടിയിൽ തുടരുന്ന തര്‍ക്കങ്ങൾ പരിഹരിച്ചെന്ന് പറയുമ്പോഴും ഇപിയുടെ നിലപാട് യാഥാർഥ്യം വിളിച്ചു പറയുന്നു
ഏകീകൃത സിവിൽ കോഡിനെതിരെ ലക്ഷ്യമിട്ട സിപിഎമ്മിന്റെ സെമിനാർ ഇപ്പോൾ തിരിഞ്ഞു കൊത്തുന്ന അവസ്ഥയാണ് ഉണ്ടാക്കിയത്. ധ്രുവീകരണ നീക്കമെന്ന വിമര്‍ശനം ശക്തിയാര്‍ജിച്ചതോടെ സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച മുസ്ലീം സംഘടനകളും രൂക്ഷമായ എതിരഭിപ്രായങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എതിര്‍പ്പ് പരസ്യപ്രസ്താവനകളിലേക്ക് നീങ്ങിയതും സിപിഎമ്മിന് തീരാതലവേദനയായി. എൽഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ സിപിഐയും സെമിനാറിൽ നിന്ന് പിന്മാറി. സംസ്ഥാന കമ്മിറ്റിയുടെ അടിയന്തിര യോഗമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സിപിഐയുടെ സെമിനാറിൽ പിൻവലിഞ്ഞത്.