മുംബൈ: അന്താരാഷ്ട്ര കുറ്റവാളിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനും കൊറോണ. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചത് ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ രണ്ടുപേരും കറാച്ചിയിലെ സൈനികാശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദാവൂദ് ഇബ്രാഹിമിനേയും ഭാര്യ മെഹസാബിനേയും കൂടാതെ ദാവൂദിൻ്റെ സുരക്ഷാ ജീവനക്കാരും വീട്ടിലെ ചില പരിചാരകരും നിരീക്ഷണത്തിലായിട്ടുണ്ടാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം പാകിസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 89,249 ആയി ഉയർന്നു. 1838 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് പാകിസ്ഥാനിൽ മരിച്ചത്. അമേരിക്കൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥനടക്കം നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതായിരുന്നു വിവരം പുറത്തു വന്നിരുന്നു.
2003-ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 1993-ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്ഥാനിൽ ഒളിച്ചു കഴിയുന്നതായാണ് വിവരം.