അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് ബാധിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള ആകാംക്ഷയിലാണ്. പുറത്തുവിട്ടതിനേക്കാള്‍ ഗുരുതരമാണ് അദ്ദേഹത്തിന്റെ ആരോഗ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന് നേരെ പുതിയൊരു ആരോപണം കൂടി ഉയര്‍ന്നിരിക്കുകയാണ്. ചികിത്സയിക്കിടെ ട്രംപ് ക്വാറന്റീന് ലംഘിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ചികിത്സനടക്കുന്നതിനിടെ അദ്ദേഹം കാര്‍ യാത്ര നടത്തിയതിന് എതിരെയാണ് ആരോപണം. എന്നാല്‍ അദ്ദേഹത്തെ ന്യായീകരിച്ചാണ് വൈറ്റ് ഹൗസ് രംഗത്ത് എത്തിയിരിക്കുന്നത്.അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, ഡോണൾഡ് ട്രംപിന്റെ രോഗം നിസാരമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. ഓക്സിജൻ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. അതിനിടെ കൊവിഡ് രോഗിയുടെ നില ഗുരുതരമാകുമ്പോൾ മാത്രം നൽകാറുള്ള മരുന്നുകളാണ് ട്രംപിന് നൽകുന്നതെന്ന വിവരവും പുറത്തുവന്നു. ഇത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.