കൊല്ലം : ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിയെ സ്ക്രൂഡ്രൈവർ കൊണ്ട് പരിക്കേൽപ്പിച്ച് പരിശീലക.
പരിശീലനത്തിനിടെ പിഴവു വരുത്തിയതിനാണ് യുവതിയെ കൊല്ലം പള്ളിമുക്ക് സ്വദേശിനി ഷൈമ ഉപദ്രവിച്ചത്. മര്‍ദ്ദന വിവരം പുറത്തുപറഞ്ഞാല്‍ ലൈസന്‍സ് ലഭിക്കുന്നതിന് തടസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനമേറ്റ യുവതി പറഞ്ഞു.
എന്നാൽ ഭീഷണിക്ക് ഭയപ്പെടാതെ യുവതി പോലീസിൽ പരാതിപ്പെട്ടു, ഇതോടെ സംഭവത്തില്‍ കൊല്ലം ഈസ്‌റ്റ് പോലീസ് കേസെടുത്തു. കൊല്ലം ആശ്രാമത്ത് ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ രണ്ടു ദിവസം മുൻപായിരുന്നു സംഭവം. പിഴവുവരുത്തിയ യുവതിയെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ ഷൈമ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാലിനും കൈകൾക്കും നെഞ്ചിലും മര്‍ദ്ദനമേറ്റ യുവതി ബോധരഹിതയായി വീണു.
തുടർന്ന്, താൻ മന്ത്രി ചിഞ്ചുറാണിയെ അടക്കം ഡ്രൈവിംഗ് പഠിപ്പിച്ചയാളാണെന്നും അതിനാൽ പരാതി നൽകിയാലും നടപടി ഉണ്ടാകില്ലന്നും പരിശീലക ഭീഷണിപ്പെടുത്തി. കൂടാതെ ലൈസന്‍സ് ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്നും പരിശീലക പറഞ്ഞു. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ പരിശീലക കുറ്റം സമ്മതിച്ചു. വിഷാദരോഗം മൂലമാണ് മര്‍ദ്ദനമുണ്ടായതെന്നും പരിശീലക മൊഴി നൽകി.