കൂത്തുപ്പറമ്പ്: ഒന്നരവയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും പുറത്തു വന്നത്. അതേസമയം പ്രതിയായ പിതാവ് പിടിയിലായതോടെ ഞെട്ടിക്കുന്ന നിരവധി കാര്യങ്ങളാണ് പുറത്ത് വരുന്നത്. സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പൊലീസ് പറയുന്നു. ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വർണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്.
തലശ്ശേരി കോടതി ജീവനക്കാരനായ കെപി ഷിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വയസുകാരി അൻവിതയെയും അമ്മ സോനയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത മരിച്ചു. മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും ഓടി മറഞ്ഞ ഷിജുവിനെ മട്ടന്നൂരിൽ നിന്നാണ് കതിരൂർ പൊലീസ് പിടികൂടിയത്.കൊവിഡ് കാരണം പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രകുളത്തിൽ ഷിജു ചാടിയത് ശ്രദ്ധയിൽപ്പെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാർ ഇട്ടുകൊടുത്ത തെങ്ങോലയിൽ പിടിച്ചാണ് ഷിജുവിനെ കരയ്ക്ക് എത്തിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്. വള്ള്യായിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്നതിനിടെയായിരുന്നു സംഭവം. പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയിൽ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോൾ തന്നെയും മകളെയും ഭർത്താവ് തള്ളി പുഴയിലിട്ടുവെന്നാണു ഭാര്യയുടെ മൊഴി. സംഭവത്തിനു ശേഷം ഷിജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇവർ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നു കളഞ്ഞത്. സംഭവസ്ഥലത്തു നിന്ന് ഒരാൾ ഓടിപ്പോകുന്നതു കണ്ടതായി ദൃക്സാക്ഷികളും പറഞ്ഞിരുന്നു.അറസ്റ്റിലായ ഷിജുവിനെ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.