കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍ ; 25,000 രൂപ വിജിലൻസ് കണ്ടെടുത്തു

കോട്ടയ്ക്കല്‍ : 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് മഞ്ചേരി കാവനൂര്‍ വട്ടപ്പറമ്പ് നരിക്കോടന്‍കുന്നത്ത് ചന്ദ്രനെ(49)യാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മണ്‍തിട്ട നിരത്താനുള്ള അനുമതിക്കായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്.

സ്വാഗതമാടുള്ള ഒരു വീടിനു മുന്‍വശത്തെ ഉയര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ട നിരപ്പാക്കിക്കൊടുക്കുന്ന ജോലി മുസ്തഫ കരാറെടുത്തിരുന്നു. ഇക്കഴിഞ്ഞ 21-ന് ഇത് നിരത്തുന്നതിനിടെ സ്ഥലത്തെത്തിയ ചന്ദ്രന്‍ പണി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടു. 25,000 രൂപ തന്നാലേ പണി തുടരാനാകൂ എന്നും പറയുകയുണ്ടായി. കൈക്കൂലിയായി ആവശ്യപ്പെട്ട തുക വളരെ വലുതാണെന്നും അൽപ്പം കുറയ്ക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥൻ വഴങ്ങിയില്ല. പിന്നീട് ഫോണിൽ വിളിച്ചും പണം ആവശ്യപ്പെട്ടു.

Loading...

തുടര്‍ന്നാണ് മുഹമ്മദ് മുസ്തഫ വിജിലന്‍സിനെ സമീപിച്ചതും അവരുടെ നിര്‍ദേശമനുസരിച്ച് പണവുമായി എത്തി ചന്ദ്രനെ കുടുക്കുന്നതും. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. വില്ലേജ് ഓഫീസ് കെട്ടിടത്തിലെ കോണിപ്പടിയില്‍വെച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് ചന്ദ്രന്‍ പിടിയിലായത്. ഇയാളെ ഞായറാഴ്ച മലപ്പുറം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഇന്‍സ്പെക്ടര്‍മാരായ പി. ജ്യോതീന്ദ്രകുമാര്‍, ഗിരീഷ്‌കുമാര്‍, എസ്.ഐ.മാരായ പി.എന്‍. മോഹനകൃഷ്ണന്‍, എം.ആര്‍. സജി, പി.പി. ശ്രീനിവാസന്‍, എ.എസ്.ഐ.മാരായ ടി.ടി. ഹനീഫ്, മധുസൂദനന്‍, ഷിഹാബ്, സീനിയര്‍ സി.പി.ഒ.മാരായ പ്രശോഭ്, ധനേഷ്, സുനില്‍, സി.പി.ഒ.മാരായ ശ്യാമ, സന്തോഷ് എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.