ദില്ലി: ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കൊറോണ വൈറസ് പകർച്ചവ്യാധി മൂലം 15 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ). കയറ്റുമതി ഓർഡറുകളുടെ 50 ശതമാനം റദ്ദാക്കിയതോടെ നിഷ്ക്രിയ ആസ്തികളുടെ (എൻപിഎ) വർധനയും ഈ മേഖല പ്രതീക്ഷിക്കുന്നുണ്ടെന്ന് എഫ്ഐഇഒ പ്രസിഡന്റ് ശരദ് കുമാർ സറഫ് പറഞ്ഞു. ഓർഡറുകൾ റദ്ദാക്കിയത് മൂലം സമ്മർദ്ദം നേരിടുന്നതിനാൽ സാമ്പത്തിക പാക്കേജ് പുറത്തിറക്കണമെന്ന് എഫ്ഐഇഒ സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊറോണ വൈറസ് പകർച്ചവ്യാധി മൂലം 2020 ൽ ആഗോള വ്യാപാരം 13 ശതമാനം മുതൽ 31 ശതമാനം വരെ ഇടിവ് നേരിടുമെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ തുടങ്ങിയ ഫണ്ടുകളിലേക്ക് മാർച്ച് മുതൽ മെയ് വരെ മൂന്ന് മാസത്തേക്കുളള അടവുകളിൽ എഫ്ഐഇഒ സർക്കാരിനോട് ആവശ്യപ്പെട്ടു. വേതനം, വാടക, യൂട്ടിലിറ്റികൾ എന്നിവയുടെ ചെലവ് നികത്തുന്നതിനായി കയറ്റുമതിക്കാർക്ക് കൊവിഡ് -19 നെ തുടർന്ന് പലിശരഹിത പ്രവർത്തന മൂലധന വായ്പ നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഓർഗനൈസേഷൻ കൂട്ടിച്ചേർത്തു. വിവിധ ഓർഡറുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് ഉൽപാദന യൂണിറ്റുകളെ പരിമിതമായ തോതിൽ പ്രവർത്തിക്കാൻ അനുവദിക്കണം, അല്ലാത്തപക്ഷം പല യൂണിറ്റുകളും വരും ദിവസങ്ങളിൽ നികത്താനാവാത്ത നഷ്ടം നേരിട്ടേക്കാമെന്ന് എഫ്ഐഒഒ കൂട്ടിച്ചേർത്തു.
അതേസമയം മാര്‍ച്ചിൽ മാത്രം 7 ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് അമേരിക്കയിൽ നഷ്ടപ്പെട്ടിരിക്കുന്നത്. 2009 മേയിലെ സാമ്പത്തിക പ്രതിസന്ധി സമയത്ത് 8 ലക്ഷം പേര്‍ക്ക് അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. റസ്റ്റോറൻ്റുകളിലും ബാറുകളിലുമാണ് കൂടുതൽ തൊഴിൽ നഷ്ടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2010 സെപ്റ്റംബറിന് ശേഷം ശമ്പള പട്ടികയിലെ ആദ്യത്തെ ഇടിവാണ് ഇതെന്ന് സിഎൻബിസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൊറോണ വൈറസ് പ്രതിസന്ധി ആഗോള മാന്ദ്യത്തിന് കാരണമായിട്ടുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വളര്‍ന്നു വരുന്ന വിപണികളുടെ മൊത്തത്തിലുള്ള സാമ്പത്തിക ആവശ്യങ്ങൾ 2.5 ട്രില്യൺ ഡോളറാണെന്ന് ഐഎംഎഫ് കണക്കാക്കുന്നു. 2021ൽ ചില വീണ്ടെടുക്കലുകൾ പ്രതീക്ഷിക്കുന്നതായും നാണയ നിധി വ്യക്തമാക്കിയിട്ടുണ്ട്. അതും വൈറസ് വ്യാപനം തടയാനായാൽ മാത്രം. എന്നിരുന്നാലും അമേരിക്കയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വര്‍ക്ക് ഫ്രം ഹോം സാധാരണമാണ്. ഇതേ വര്‍ക്ക് ഫ്രം ഹോം രീതി ഇന്ത്യയിലും തുടരാനായാൽ അത് മികച്ച ഫലം സൃഷ്ടിക്കുമെന്ന് സ്ഥാപന മേധാവികൾ പറയുന്നു. ഇത് സ്ഥാപനത്തിൻ്റെ ചിലവ് കുറക്കാനും വഴിവെക്കും.