വിളപ്പില്‍ശാല : പ്രതിശ്രുത വരന് യുവതിയുടെ മോര്‍ഫ് ചെയ്ത് ചിത്രങ്ങൾ അയച്ച് വിവാഹം മുടക്കിയ പ്രതി പിടിയിൽ. വെള്ളനാട് കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടില്‍ എസ്.വിജിന്‍ (22) ആണ് അറസ്റ്റിലായത്. പ്രതിക്ക് മുൻപ് യുവതിയുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ യുവതി മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
അടുപ്പത്തിലായിരുന്നു കാലത്ത് ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരന് അയച്ചുകൊടുത്തത്. യുവാവിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ഫോണിലുള്ള ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു. പിന്നാലെ യുവാവും വീട്ടുകാരും ബന്ധത്തിൽ നിന്ന് പിന്മാറി.
ഇതോടെ ഐ.ടി. നിയമമനുസരിച്ച് വിളപ്പില്‍ശാല പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു. വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ എന്‍.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.