ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് ; ബിജെപിയുടെ പോരാട്ടം ഫലം കാണുന്നുവെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനസർക്കാർ ഗവർണർക്കെതിരെ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഏഴ് സർക്കാർ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ കോടതി നടപടിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ജീവനക്കാർ രാഷ്‌ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യ തിന്മകളിലൊന്നാണ്. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം എന്നതുകൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസ്സമാണിതെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു .

റജിസ്റ്ററിൽ ഒപ്പിട്ട് ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. പാവപ്പെട്ട ജനങ്ങൾ സർക്കാർ ഓഫീസുകളിൽ നിരവധി ആവശ്യങ്ങൾക്കായി നിരന്തരം കയറിയിറങ്ങുകയാണ്.

Loading...

ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകളാണ് ഭരണസിരാകേന്ദ്രത്തിൽ മാത്രം തീർപ്പാവാതെ കെട്ടിക്കിടക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബിജെപി തുടങ്ങി വച്ച നിയമപരവും രാഷ്‌ട്രീയപരവുമായ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങുന്നു എന്നുവേണം കാണാനെന്ന് അദ്ദേഹം പറഞ്ഞു

തൊഴിലുറപ്പു തൊഴിലാളികളെ തൊഴിൽ സമയത്ത് പാർട്ടി സമ്മേളനങ്ങൾക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നതും പ്രതിഷേധം അർഹിക്കുന്നതാണ്. ഇത് അവസാനിപ്പിക്കാനും നടപടി വേണം.
രാജ്ഭവൻ മാർച്ചിൽ ജീവനക്കാർ പങ്കെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. തെളിവുകൾ ചീഫ് സെക്രട്ടറിക്കു നൽകിയിട്ടും നടപടി വൈകിയതുകൊണ്ടാണ് ഗവർണർക്ക് പരാതി നൽകിയത്. ഏതായാലും നടപടികൾക്കു ജീവൻ വെച്ചു തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇനിയും തുടർ നടപടികൾ വേണ്ടിവരുമെന്നുറപ്പ്. ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേതാക്കൾ നിർബന്ധിച്ച് കൊണ്ടുപോകുന്നതാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ നേതാക്കൾക്കെതിരെ നടപടിയുമായി നീങ്ങിയത്. സർക്കാരുദ്യോഗസ്ഥർ അവിവേകപൂർവ്വമായ നടപടികളിൽ നിന്ന് പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. തൊഴിലുറപ്പു തൊഴിലാളികളെ തൊഴിൽ സമയത്ത് പാർട്ടി സമ്മേളനങ്ങൾക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നതും പ്രതിഷേധം അർഹിക്കുന്നതാണ്. ഇത് അവസാനിപ്പിക്കാനും നടപടി വേണമെന്ന് സുരേന്ദ്രൻ പറഞ്ഞു.