ബക്കറ്റുനിറയെ കൈകാലുകൾ… ഇറച്ചിക്കടയ്ക്കുസമാനമായ രീതിയിൽ അവയവ ദാന കേന്ദ്രം, ഞെട്ടിക്കുന്ന കാഴ്ചകൾ ഇങ്ങനെ

അരിസോണ:ബക്കറ്റുനിറയെ തലയും കൈകാലുകളും പലയിടത്തായി കൂട്ടിയിട്ട ശരീരഭാഗങ്ങൾ… കൂളർ നിറയെ മരവിപ്പിച്ചുസൂക്ഷിച്ച ജനനേന്ദ്രിയങ്ങൾ…
യു.എസിലെ അരിസോണയിലുള്ള അവയവദാനകേന്ദ്രത്തിൽക്കണ്ട നടുക്കുന്ന കാഴ്ചകളിൽനിന്ന് ഇനിയും തങ്ങൾ മുക്തരായിട്ടില്ലെന്ന് എഫ്.ബി.ഐ. അന്വേഷണസംഘം ഉദ്യോഗസ്ഥർ കോടതിയിൽ.

യു.എസിലെ അരിസോണയിലുള്ള ബയോളജിക്കൽ റിസർച്ച് സെന്ററിൽ (ബി.ആർ.സി.) പരിശോധനയ്ക്കെത്തിയപ്പോൾ എഫ്.ബി.ഐ.സംഘത്തിനു കാണേണ്ടിവന്ന കാഴ്ചകളായിരുന്നു ഇതൊക്കെ.

Loading...

സ്ത്രീയുടെ തല പുരുഷശരീരത്തിൽ തുന്നിച്ചേർത്ത് പ്രശസ്ത നോവലായ ഫ്രാൻങ്കൻസ്റ്റീനിലേതിനു സമാനമായ ദൃശ്യങ്ങളും കാണേണ്ടിവന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ശാസ്ത്രീയപരീക്ഷണങ്ങൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമായി ഉപയോഗിക്കണമെന്ന ഉറപ്പിന്മേൽ പല കുടുംബങ്ങളും വിട്ടുനൽകിയ മൃതദേഹങ്ങളാണിവ. ശരീരഭാഗങ്ങൾ അനധികൃതമായി വിൽപ്പന നടത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് എഫ്.ബി.ഐ. സംഘം പരിശോധന നടത്തിയത്.

2014-ൽനടന്ന പരിശോധനയുടെ റിപ്പോർട്ടാണ് ഇതുമായി ബന്ധപ്പെട്ട കേസിൽ എഫ്.ബി.ഐ. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൃതദേഹം കൈമാറിയവരുടെ ബന്ധുക്കൾ വിശ്വാസവഞ്ചന ആരോപിച്ച് സെന്ററിന്റെ നടത്തിപ്പുകാരന്റെ പേരിൽ നൽകിയ കേസിൽ വാദം നടക്കാനിരിക്കെയാണ് കോടതി എഫ്.ബി.ഐ. സംഘത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.
2755 ശരീരഭാഗങ്ങൾ ഇത്തരത്തിൽ സെന്ററിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടിലുള്ളത്.

സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽപലർക്കും തുടർന്നുള്ള ദിവസങ്ങളിൽ ഉറക്കം നഷ്ടപ്പെട്ട് ചികിത്സതേടേണ്ട അവസ്ഥവരെയുണ്ടായതായി അവർ മൊഴിനൽകിയിട്ടുണ്ട്. മൃതദേഹങ്ങളിൽ ചിലത് യു.എസ്. സൈന്യത്തിന് ബോംബ് പരീക്ഷണത്തിനായി നൽകിയെന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്.

കുഴിബോംബുകൾ മനുഷ്യശരീരത്തിൽ എങ്ങനെ ബാധിക്കുന്നു എന്ന പരീക്ഷണത്തിനായിരുന്നു ഇവ ഉപയോഗിച്ചത്. ഓരോ ശരീരഭാഗത്തിനും പ്രത്യേകം വിലയിട്ടാണ് വിൽപ്പന നടത്തിയിരുന്നത്.

2014-ൽനടന്ന പരിശോധനയെത്തുടർന്ന് ഇപ്പോൾ ബി.ആർ.സി. അടച്ചിട്ടിരിക്കുകയാണ്. 2015-ലാണ് ബന്ധുക്കൾ സ്ഥാപനത്തിന്റെ പേരിൽ കേസ് ഫയൽചെയ്തത്. 2015-ൽ ഉടമ സ്റ്റീഫൻ ഗോറിനെ ഒരുവർഷം തടവിനും നാലുവർഷം നല്ലനടപ്പിനും ശിക്ഷിച്ചിട്ടുണ്ട്.
ഒരു ഇറച്ചിക്കടയ്ക്കുസമാനമായ അവസ്ഥയായിരുന്നു സെന്ററെന്നും ഉദ്യോഗസ്ഥർ പറയുന്നു.