ന്യൂഡല്‍ഹി: തുര്‍ക്കിയിലും സിറിയയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള
രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ത്യന്‍ സംഘം എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തയതായി എന്‍.ഡി.ആര്‍.എഫ്. വക്താവ് വെള്ളിയാഴ്ച അറിയിച്ചു. തുര്‍ക്കിയിലെ നൂര്‍ദാഗിയില്‍ തുര്‍ക്കിഷ് സൈന്യത്തോടൊപ്പമായിരുന്നു രക്ഷാദൗത്യം.
രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നും ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) സംഘവും പങ്കാളികളായിരുന്നു. എട്ടുവയസ്സുകാരിയെ കിട്ടിയ ഇതേ പ്രദേശത്തുനിന്ന് വ്യാഴാഴ്ച ആറു വയസ്സുകാരിയേയും ഇന്ത്യന്‍ സേന പുറത്തെത്തിച്ചിരുന്നു. ഇതുവരെ രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാനും 13 മൃതദേഹങ്ങള്‍ കണ്ടെത്താനും ഫെബ്രുവരി ഏഴാം തീയതി മുതല്‍ തുടരുന്ന രക്ഷാദൗത്യത്തിലൂടെ എന്‍.ഡി.ആര്‍.എഫിനു കഴിഞ്ഞതായി വക്താക്കള്‍ അറിയിച്ചു.
അതേസമയം തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തില്‍ മരണം 21000 കടന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഓപ്പറേഷന്‍ ദോസ്ത് എന്ന പേരിലാണ് ഇന്ത്യ ദൗത്യസംഘത്തെ തുര്‍ക്കിയിലേക്കയച്ചത്.