2024ലെ ഒളിംപിക്‌സിന് ആതിഥ്യമരുളാന്‍ ഇന്ത്യയും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒളിമ്പിക്‌സ് എന്ന മോഹം പൂവണിയുമോ? 2024ലെ ഒളിംപിക്‌സിന് വേദിയാവാന്‍ ഇന്ത്യം ശ്രമിക്കുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ഈ മാസം ഡല്‍ഹിയില്‍ ചര്‍ച്ച നടക്കും. ഇതിനുശേഷമാവും ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് അവകാശവാദം ഉന്നയിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഇരുവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലെ പ്രധാന അജണ്ട തന്നെ ഇതാണെന്നാണ് അറിയുന്നത്. ഏപ്രില്‍ 27 മുതല്‍ ബാക്ക് ഇന്ത്യയിലുണ്ടാവും. ഒളിംപിക്‌സിന് വേദി അനുവദിക്കുമ്പോള്‍ 120 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യത്തെ അവഗണിക്കാനാവില്ലെന്നാണ് തോമസ് ബാക്ക് പറയുന്നത്. 2020ലെ ഒളിംപിക്‌സ് ജപ്പാനിലെ ടോക്യോയില്‍ നടക്കുന്നത് അടുത്ത ഒളിംപിക്‌സ് ഇന്ത്യയില്‍ നടക്കുന്നതിന് തടസ്സമാകില്ലെന്നും ബാക്ക് സൂചിപ്പിച്ചു.

Loading...

പ്രാഥമിക ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ വേദിയാകുന്ന കാര്യത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദിനായിരിക്കും മുന്‍തൂക്കമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍, വേദി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഒളിംപിക്‌സിന് വേദിയൊരുക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന സമീപനമാണുള്ളത്. ഒളിംപക്‌സിന് വേദിയാകുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെയും മറ്റു കാര്യങ്ങളെയും കുറിച്ച് മോദി ഉദ്യോഗസ്ഥരോട് ആരാഞ്ഞിട്ടുണ്ട്. ഒളിംപക്‌സിന് അഴിമതിയില്‍ മുങ്ങിക്കുളിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗതി വരരുതെന്ന് നിര്‍ബന്ധമുണ്ട് പ്രധാനമന്ത്രിക്ക്.

ഇറ്റലിയിലെ റോം, അമേരിക്കയിലെ ബോസ്റ്റണ്‍, ജര്‍മനിയിലെ ഹംബര്‍ഗ് എന്നിവയാണ് ഇപ്പോള്‍ വേദിക്കായി സജീവമായി രംഗത്തുള്ളത്. ഇതിന് പുറമെ ഖത്തറിലെ ദോഹ, കെനിയയിലെ നെയ്‌റോബി, മൊറോക്കോയിലെ കസബ്ലാങ്ക, ഫ്രാന്‍സിലെ പാരിസ്, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവ കൂടി രംഗത്തെത്താനുള്ള സാധ്യതയുണ്ട്.

റഷ്യയും അമേരിക്കയും ജര്‍മനിയും ഇറ്റലിയും നേരത്തെ ഒളിംപിക്‌സിന് വേദിയായ രാജ്യങ്ങളാണ്. ഇന്ത്യയാവട്ടെ ഇതുവരെ വേദിയായിട്ടുമില്ല. രണ്ടു തവണ ഏഷ്യന്‍ ഗെയിംസ് സംഘടിപ്പിച്ച ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ കായികമേള കോമണ്‍വെല്‍ത്ത് ഗെയിംസാണ്. ഇതാണെങ്കില്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ രാജത്തിന് നാണക്കേടാവുകയും ചെയ്തു.

അമേരിക്കന്‍ നഗരമായ ബോസ്റ്റണ്‍ ഒളിംപിക്‌സിനുവേണ്ടി പദ്ധതി തയ്യാറാക്കി ഏറെ മുന്നേറിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, നഗരം ഒളിംപക്‌സിന് വേദിയാകുന്നതിനെതിരെ ബോസ്റ്റണില്‍ വന്‍ എതിര്‍പ്പുമുണ്ട് ജനങ്ങളുടെ ഭാഗത്ത് നിന്ന്.

2015 ഒക്‌ടോബറിലാണ് ഒളിംപിക് വേദിക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2016 മെയോടെ ഈ അപേക്ഷകള്‍ പരിശോധിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കും. 2017 ജൂലായിലായിരിക്കും ഔദ്യോഗികമായ വേദി പ്രഖ്യാപനം.

2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലായിരിക്കും അടുത്ത ഒളിംപിക്‌സ്, 2020ല്‍ ജപ്പാനിലെ ടോക്യോയാണ് ആതിഥേയനഗരം.