സൗത്ത് ബെന്റ് (ഇന്ത്യാന): ഗര്‍ഭഛിദ്രം നടത്തി പുറത്തെടുത്ത 7 മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ ഡംപ്‌സ്‌റ്ററില്‍ ഉപേക്ഷിച്ച പര്‍വി പട്ടേല്‍ (33) നെ സൗത്ത് ബെന്റിലെ സെന്റ് ജോസഫ് കൗണ്ടി കോടതി 30 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചു. അവിവാഹിതയാണ് പര്‍വി. ഇന്നായിരുന്നു കോടതിവിധി.
ഫെബ്രുവരിയില്‍ പര്‍വി പട്ടേല്‍ ഈ കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. വിധി വരുന്നതുവരെ പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇന്നു കോടതിയില്‍ ഹാജരായ പ്രതിയെ വിധി പ്രഖ്യാപനത്തോടെ കയ്യാമം വച്ച് സെന്റ് ജോര്‍ജ് കൗണ്ടി ജയിലിലേക്കയച്ചു. ഇന്ത്യാനയിലുള്ള സ്ത്രീകളുടെ ജയിലിലായിരിക്കും ഇവരുടെ ശിക്ഷാകാലത്ത് കഴിയേണ്ടി വരിക.
പിതാവിന്റെ റെസ്റ്റോറെന്റിലെ ജീവനക്കാരനുമായുള്ള അവിഹിത ബന്ധത്തിലാണ് പര്‍വി ഗര്‍ഭിണിയായത്. ഗര്‍ഭധാരണം ഇവര്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചു വയ്ക്കുകയായിരുന്നു. ഗര്‍ഭം 7 മാസം പ്രായമായപ്പോള്‍ ഗര്‍ഭഛിദ്രഗുളികകള്‍ ഇന്റര്‍നെറ്റിലൂടെ വാങ്ങിക്കഴിച്ചാണ് ഇവര്‍ ഗര്‍ഭം അലസിപ്പിച്ചത്. തുടര്‍ന്നാണ് കുഞ്ഞിനെ ജീവനോടെതന്നെ മാലിന്യങ്ങള്‍ കളയുന്ന ഡംപ്‌സ്‌റ്ററില്‍ നിക്ഷേപിച്ചത്.
2013 ജൂലൈ 13-നായിരുന്നു സംഭവം. രക്തസ്രാവം നീയന്ത്രണാതിതമായപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിയ യുവതി ഗര്‍ഭഛിദ്രം നടാത്തിയ വിവരം അധികൃതരില്‍ നിന്ന് മറച്ചുവച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പര്‍വി പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പര്‍വി കുറ്റം സമ്മതിച്ചതു്.
കുഞ്ഞു മരിച്ചതായിരുന്നെന്ന് പര്‍വി പറഞ്ഞുവെങ്കിലും പ്ലാസ്റ്റിക്കില്‍ കെട്ടി ഇവര്‍ കുഞ്ഞിനെ ഡംപ്‌സ്‌റ്ററില്‍ നിക്ഷേപിക്കുമ്പോള്‍ കുട്ടി മരിച്ചിട്ടില്ലായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.