പ്രവാസ ജീവിതം നയിക്കുന്നവർ അത്യാവശ്യം അറിയേണ്ട ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ. നമുക്ക് സ്വർണ്ണവും കറൻസിയും നിയമ പ്രകാരം എങ്ങനെ കടത്താം. നാട്ടിലേക്ക് വരുമ്പോൾ കറൻസി നോട്ടുകൾ, ചെക്കുകൾ, സ്വർണ്ണം എന്നിവ കൊണ്ടുവരുന്നതിന് ചില നടപടി ക്രമങ്ങൾ ഉണ്ട്. അത് പാലിച്ചില്ലെങ്കിൽ ചിലപ്പോൾ കൊണ്ടുവരുന്ന സമ്പാദ്യവും, സ്വർൺനവും പോകും എന്നു മാത്രമല്ല കള്ളകടത്തുകാരുടെ കൂട്ടത്തിൽ ജയിലിലും ആകും.
സ്വര്‍ണ്ണം നികുതിയില്ലാതെ
മലയാളികള്‍ക്കു ഏറ്റവും പ്രധാനപെട്ട ഇറക്കുമതിയാണു സ്വര്‍ണ്ണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്കു ടണ്‍ കണക്കിനു സ്വര്‍ണ്ണമാണ് ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യുന്നത്. ഒരു നികുതിയില്ലാതെ സ്വര്‍ണ്ണം കൊണ്ടു വരുന്നതിനു ചില നിയന്ത്രണങ്ങളോക്കെയുണ്ടു. ഒരു വര്‍ഷത്തില്‍ കുറയാതെ ഈ വ്യക്തി വിദേശരാജ്യങ്ങളില്‍ താമസിച്ചിരിക്കണം. ആറൂമാസത്തെ വിസിറ്റിങ്ങു വിസക്കു പോയി സ്വര്‍ണ്ണം കൊണ്ടു വരാന്‍ നിയമപരമായി സാധിക്കില്ല. എന്നാല്‍ ഒരു വര്‍ഷത്തിന്റെ ഇടയ്കു മുപ്പതു ദിവസം വരെ നാട്ടില്‍ വന്നു പോയാലും സ്വര്‍ണ്ണം കൊണ്ടു വരാന്‍ സാധിക്കും. പുരുഷനു 50,000 രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും സ്ത്രീകള്‍ക്കു ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും കൊണ്ടു വരാന്‍ സാധിക്കും. എന്നാല്‍ സ്വര്‍ണ്ണം ആഭരണ രൂപത്തിലായിരിക്കണം സ്വര്‍ണ്ണകട്ടി, ബിസ്കറ്റ് എന്നിവ നികുതിയില്ലാതെ കൊണ്ടു വരാന്‍ സാധിക്കില്ല.
സ്വര്‍ണ്ണം നികുതിയോടു കൂടി.
നികുതിയോടു കൂടി സ്വര്‍ണ്ണം കൊണ്ടു വരുന്നതിനും പ്രത്യേക മാനദണ്ഡങ്ങളുണ്ട്. നിങ്ങള്‍ക്കു ഇന്ത്യന്‍ പാസ്സ്പോര്‍ട്ടോ ഇന്ത്യന്‍ ഒറിജിന്‍ എന്നു തെളിയിക്കുന്ന രേഖകളോ വേണം. ഒരു വ്യക്തിക്കു ഒരു കിലോ ഗ്രാം സ്വര്‍ണ്ണം വരെ കൊണ്ടു വരാന്‍ സാധിക്കും. നികുതി വിലയുടെ പത്തു ശതമാനമാണു , അത് കസ്റ്റംസ് ക്ലിയറന്‍സിനു മുമ്പ് തന്നെ അനുവദിച്ച ഫോമില്‍ എഴുതി നല്‍കേണ്ടതാണു. സ്വര്‍ണ്ണം ഒപ്പം കൊണ്ടുവരികയോ അല്ലെങ്കില്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ഇറക്കുമതിചെയ്യുകയോ ആകാം. എസ്.ബി.ഐ യുടെ കസ്റ്റംസ് ബോണ്ടട് വെയര്‍ഹൗസില്‍ നിന്നും നേരിട്ടു വാങ്ങാവുന്നതാണു. അതിനും നികുതി കസ്റ്റംസ് ക്ലിയറന്‍സിനു മുമ്പ് നല്‍കേണ്ടതാണു. വെള്ളിയാണെങ്കില്‍ പത്തു കിലോ വരെ അനുവാദമുണ്ടു.
നികുതിയില്ലാതെ കൊണ്ടു വരാവുന്ന സാധനങ്ങള്‍
നിങ്ങള്‍ മൂന്നുമാസത്തില്‍ കൂടുതല്‍ വിദേശത്തു താമസിച്ച വ്യക്തിയാണെങ്കില്‍ 12,000 രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങളും 20,000 രൂപ വിലമതിക്കുന്ന തൊഴില്സാധനങ്ങളും(ഡോക്ടറാണെങ്കില് സ്റ്റേതസ്കോപ്പ് തുടങ്ങിയവ) കൊണ്ടുവരാം. എന്നാല്‍ ആറുമാസമാണെങ്കില് 40,000 രൂപയുടെ തൊഴില്സാധനങ്ങള് കൊണ്ടുവരാം. ഒരു വര്‍ഷം കഴിഞ്ഞിട്ടുണ്ടെങ്കില്‍ 75,000 രൂപ വരെ വിലമതിക്കുന്ന സാധനങ്ങള്‍ (വീട്ടുപകരണങ്ങളും തൊഴിലുപകരണങ്ങളും ഉള്‍പെടെ) കൊണ്ടു വരാം. ഇതിനൊന്നും പ്രത്യേകിച്ചു നികുതി കൊടുക്കേണ്ടതില്ല. രണ്ടു വളര്‍ത്തു മൃഗങ്ങളെയും ഒപ്പം കൊണ്ടു വരാം, പക്ഷെ അതിന്റെ ആരോഗ്യം തെളിയിക്കുന്ന രേഖകള്‍ അതാതു രാജ്യത്ത് നിന്നു സംഘടിപ്പിച്ചിരിക്കണം.
എന്നാല്‍ കുറച്ചു സാധനങ്ങള്‍ക്ക് ഈ ഒഴിവുകഴിവില്ല. എല്‍.സി.ഡി, എല്‍.ഇ.ഡി, പ്ലാസ്മ ടിവി തുടങ്ങിയവയ്ക് നികുതി കൊടുക്കണം. അതുപോലെ രണ്ടു ലിറ്ററിനു കൂടുതല്‍ അളവ് മദ്യം കൊണ്ടു വന്നാലും നികുതി കൊടുക്കണം. 100 സിഗരറ്റോ 25 ഗ്രാമില്‍ കൂടുതല്‍ പുകയിലയോ കൊണ്ടു വരാന്‍ അനുവാദമില്ല. വെടികോപ്പുകള്‍, തിരകള്‍ (50 എണ്ണത്തില്‍ കൂടുതല്‍) ഒന്നും അനുവദിനീയമല്ല. സാറ്റ് ലൈറ്റ് ഫോണുകള്‍ കൊണ്ടു വരാനും നിയമപരമായി സാധിക്കില്ല.
കറന്‍സി.
പരമാവധി കൊണ്ടു വരാന്‍ സാധിക്കുന്ന വിദേശ കറന്‍സിയുടെ മൂല്യം 5000 ഡോളറോ 10000 ഡോളറീന്റെ ചെക്കോ , ബാങ്ക് ഡ്രാഫ്റ്റോ , അതില്‍ കൂടാന്‍ പാടില്ല. ഇന്ത്യന്‍ കറന്‍സി ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ല. വിദേശകറന്സിയാണെങ്കില് അതു കസറ്റംസിനു ക്ലിയറന്സിനുമുമ്പ് എഴുതി നല്‍കേണ്ടതാണു. എന്നാല്‍ ഇന്ത്യയിലെ താമസക്കാര്‍ വിദേശാവശ്യത്തിനു പോയി മടങ്ങി വരുമ്പൊള്‍ ഇന്ത്യന്‍ രൂപ കൊണ്ടു വരാന്‍ അനുവാദമുണ്ടു. എന്നാല്‍ ഇതു 25,000 രൂപയില്‍ കൂടുവാന്‍ പാടില്ല.
തിരിച്ചു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇനി നാട്ടില്‍ നിന്നു തിരിച്ചു പോകുമ്പൊള്‍ 25000 രൂപയില്‍ കൂടുതല്‍ ഇന്ത്യന്‍ കറന്‍സി കൈവശം വെയ്കാന്‍ പാടില്ല. അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വിദേശ കറന്‍സിയായി മാറ്റണം. . ഇന്ത്യയിലെ താമസക്കാര്‍ക്കു എത്രവേണമെങ്കിലും വിദേശ കറന്‍സി കൊണ്ടു പോകാം പക്ഷെ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ച ഏജന്‍സിയുടെ നിയമാനുസൃതമായിരിക്കണം എന്നു മാത്രം. ഇനി ടൂറിസ്റ്റുകളോ എന്‍.ആര്.ഇ കളോ തങ്ങള്‍ കൊണ്ടുവന്നതില്‍ കൂടുതല്‍ വിദേശകറന്‍സി അനുമതിയില്ലാതെ കൊണ്ടുപോകരുത്. ഇങ്ങനെ കൊണ്ടു വരുമ്പോള്‍ അതു കസ്റ്റംസ് ക്ലിയറന്‍സിനു മുമ്പ് എഴുതി കൊടുക്കേണ്ടതാണു. ചെറിയ സന്ദര്‍ശനങ്ങള്‍ക്കു വിദേശത്തു പോകുന്നവര്‍ പോകുമ്പോള്‍ തങ്ങളുടെ കൈവശമുള്ള ആഭരണങ്ങളും കറന്‍സിയും കൃത്യമായി എഴുതി നല്‍കേണ്ടതാണു. അല്ലെങ്കില്‍ തിരിച്ചു വരുമ്പോല്‍ പുലിവാലു പിടിക്കും.കലാഭവന്‍ മണിയുടെ അനുഭവം ഓര്‍ത്തിരിക്കുന്നത് നല്ലതാണു. ഇനി കാര്‍ഷിക ഉല്പന്നങ്ങല് വ്യവസായിക ഉല്പന്നങ്ങള് , ആഭരണങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുമ്പോള്‍ , കസ്റ്റംസ് അധികാരികളില്‍ നിന്നു ‘എസ്ക്പോര്ട്ട് സെര്‍ട്ടിഫിക്കേറ്റ് ‘ വാങ്ങിക്കണം. പുരാവസ്തുക്കള്‍, വന്യ ജീവിയുമായി ബന്ധപെട്ടസാധനങ്ങള് തുടങ്ങിയ കയറ്റൂമതി നിരോധിത സാധനങ്ങള്‍ ഇല്ല എന്നു ഉറപ്പു വരുത്താനാണിത്
ഇനി പോകുന്ന രാജ്യങ്ങളിലെ കസ്റ്റംസ് നിയമങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ടത് നല്ലതാണു. ഏതു രാജ്യത്തിലെയ്കാണോ പോകുന്നത് അവിടെ ഏതെല്ലാം സാധനങ്ങള്‍ അനുവദിനീയമാണു എന്നു അവിടുത്തെ കസ്റ്റംസ് സൈറ്റീല് പോയി മനസ്സിലാക്കേണ്ടതാണു. പല മരുന്നുകളും , അരിഷ്ടങ്ങളും, മറ്റും , പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ടു. അവയുടെ ലിസ്റ്റ് ഇന്റര്‍നെറ്റില്‍ പരിശോധിച്ചു നിയമാനുസൃതമാണോ എന്നു ഉറപ്പു വരുത്തണം. കഴിക്കുന്ന മരുന്നിന്റെ കുറിപ്പും (ഡോക്ടറുടെ ഒപ്പോടു കൂടി ഔദ്യോഗിക ലെറ്റര്‍ പാഡില്‍) കൈവശം വെയ്കണം. ആ രാജ്യങ്ങളിലെ നിരോധിത മരുന്നാണെങ്കില്‍ അതാതു രാജ്യത്തിലെ എംബസ്സി യോ കോണ്‍സുലേറ്റിലോ സമീപിച്ചു ക്ലിയറന്‍സ് സെര്‍ട്ടിഫിക്കറ്റു വാങ്ങിയ ശേഷം മാത്രമേ യാത്ര തുടങ്ങാവൂ.