കുവൈത്ത് സിറ്റി: വീട്ടുജോലിക്ക് നിന്ന വീട്ടിലെ ഭക്ഷണത്തിൽ വിസർജ്യം കലർത്തിയ നൽകിയ പ്രവാസി ഇന്ത്യക്കാരി പിടിയിലായി. കുവൈത്ത് സിറ്റിയിലാണ് സംഭവം നടന്നത്. ഒരു വർഷത്തോളമായി ഇവർ ഭക്ഷണത്തിൽ വിസർജ്യം കലർത്തുന്നതായാണ് വീട്ടുകാർ കണ്ടെത്തിയിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം തൊഴിലുടമ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ജോലിക്കാരിയുണ്ടാക്കുന്ന ഭക്ഷണത്തിന് രുചി വ്യത്യാസം അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇതേ തുടർന്ന് ഇവർ അറിയാതെ അടുക്കളയിൽ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വീട്ടുകാർക്ക് ബോധ്യപ്പെട്ടത്. പ്രത്യേകം പാത്രത്തിലാക്കി സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾ, ജോലിക്കാരി തങ്ങളുടെ ഭക്ഷണത്തിലും പാനീയങ്ങളിലും കലർത്തുന്നതായി കണ്ടെത്തുകയായിരുന്നു.
വീഡിയോ ക്ലിപ്പുകൾ സഹിതം ചോദ്യം ചെയ്‍തപ്പോൾ ഭക്ഷണത്തിൽ മാലിന്യം കലർത്തിയ കാര്യം ജോലിക്കാരി സമ്മതിച്ചു. തനിക്കായി നിർമിച്ച ടോയ്‍ലറ്റ് വീടിന്റെ മുകളിലായിപ്പോയതിന്റെ പ്രതികാരമായാണ് ഭക്ഷണം മാലിന്യം കലർത്തിയതെന്നും ഒരു വർഷത്തിലേറെയായി ഇത് ചെയ്‍തു വരുന്നുണ്ടെന്നും അവർ പറഞ്ഞു.കുടുംബം ജോലിക്കാരിയിൽ പുലർത്തിയ വിശ്വാസം ദുരുപയോഗം ചെയ്‍ത് അവരെ വഞ്ചിച്ചതായി ബോധ്യപ്പെട്ടതിന് പിന്നാലെ ഇവരെ നാടുകടത്താൻ ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്‍ദീൻ അൽ അബ്‍ദീൻ ഉത്തരവിട്ടു. ഒരു വർഷത്തിലേറെയായി ഭക്ഷണത്തിൽ ഇവർ മാലിന്യം കലർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വധശ്രമത്തിന് കേസെടുക്കാൻ മാത്രമുള്ള കുറ്റകൃത്യമാണ് ഇവർ ചെയ്‍തത്. വീഡിയോ ക്ലിപ്പുകൾ കുറ്റകൃത്യം തെളിയിക്കാൻ പര്യാപ്‍തമായ തെളിവാണെങ്കിലും പകരം അവരെ നാടുകടത്താനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.