കാക്കനാട് മയക്കുമരുന്നിന് ശ്രീലങ്കന്‍ ബന്ധം; ഇറാനിയന്‍ സംഘം ലക്ഷ്യമിട്ടത് കൊച്ചി തീരം

അഹമ്മദാബാദ്: ഹെറോയിനുമായി ഗുജറാത്തിനടുത്ത് കടലില്‍ പിടിയിലായ ഇറാനിയന്‍ സംഘം ലക്ഷ്യമിട്ടതുകൊച്ചി തീരത്തെ കച്ചവടം. പോര്‍ബന്ദര്‍ തീരത്തുവെച്ച്‌ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഇറാനിയന്‍ കള്ളക്കടത്തുകാരെ പിടികൂടിയത്.  ഈ മയക്കുമരുന്നും കേരളത്തിലേക്കുള്ളതായിരുന്നു. ശ്രീലങ്കന്‍ അധികൃതരുടെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഗുജറാത്ത് വഴി കേരളത്തിലെത്താന്‍ ശ്രമിച്ചത്.

ഇറാനിലെ കൊനാരക് തുറമുഖത്തുനിന്ന് പുറപ്പെട്ട ഇവരെ നിയോഗിച്ചത് ഇമാം ബക്ഷ്, ഖാന്‍ സാഹബ് എന്നിവരാണ്. പാക് കടല്‍ അതിര്‍ത്തിയില്‍വെച്ച്‌ 30 കിലോ ഹെറോയിന്‍ കൈമാറിയത് ഗുലാം എന്ന ഏജന്റാണ്. കൊച്ചി തീരത്ത് അലി മുഹമ്മദ് എന്നയാള്‍ ഇതുവാങ്ങുമെന്നായിരുന്നു അറിയിച്ചത്. അതിനിടെ കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കും ഇവരുമായി ബന്ധപ്പെട്ടവര്‍ക്കും ശ്രീലങ്കന്‍ ബന്ധം ഉള്ളതായി കണ്ടെത്തി.

Loading...

ലങ്കന്‍ പതാകയുള്ള ഒരു ബോട്ടുമായാണ് ഇയാള്‍ എത്തുകയെന്നും അറിയിച്ചിരുന്നു. പക്ഷേ, സംഘം ഗുജറാത്ത് കടല്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പദ്ധതിമാറ്റി. ലങ്കന്‍ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനാല്‍ അലി മുഹമ്മദ് ദൗത്യത്തില്‍നിന്ന് പിന്മാറി. ഇന്ത്യയിലെ പഞ്ചാബിലേക്ക് ചരക്കയക്കാന്‍ പിന്നീട് ഏര്‍പ്പാടായി. പക്ഷേ, രണ്ടുദിവസം ഇറാനിയന്‍ സംഘത്തിന് ഗുജറാത്ത് കടലില്‍ കാത്തു കിടക്കേണ്ടിവന്നു. ഇതാണ് പിടിയിലാകാന്‍ കാരണമായത്.

പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ശ്രീലങ്കന്‍ നമ്ബറുകളില്‍നിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. ഇത് കേസില്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് സംശയിക്കുന്നത്. മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ച കേസ് എന്‍.ഐ.എ.ക്ക് കൈമാറും. ഇറാന്‍, അഫ്ഗാനിസ്താന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ തീവ്രവാദസംഘങ്ങള്‍ കടത്തിനു പിന്നിലുണ്ടെന്നാണ് സൂചന.

ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശത്തു നിന്നാണ് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചത്. ട്രിപ്ലിക്കെയിന്‍ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന തമിഴ് വംശജരാണ്. ഇവര്‍ക്ക് ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ. സംഘവുമായി ബന്ധമുണ്ടെന്നാണഅ സൂചന. കൊച്ചി കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ ദീപേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. പ്രതികള്‍ കൊടൈക്കനാലില്‍ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഇടങ്ങളെല്ലാം അന്വേഷണം സംഘം കണ്ടെത്തി. ഇവിടെ എത്തിയവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഫവാസ് കൊടൈക്കനാലില്‍ വാങ്ങാനായി അഡ്വാന്‍സ് നല്‍കിയ എസ്റ്റേറ്റും കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എം. കാസിം പറഞ്ഞു. പിന്നീട് തര്‍ക്കംമൂലം ഈ ഇടപാട് മുടങ്ങി. കോടികള്‍ വിലവരുന്ന എസ്റ്റേറ്റ് വാങ്ങാനായി മുഹമ്മദ് ഫവാസ് തീരുമാനിച്ചതിനാല്‍ത്തന്നെ വലിയ മയക്കുമരുന്ന് ഏര്‍പ്പാട് ഇയാള്‍ മുഖാന്തിരം നടന്നു കാണുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.