ഡി. ജി. പി ലോക് നാഥ് ബെഹ്റയ്ക്ക് എതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ്. കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് അറിയില്ലെന്നായിരുന്നു പരിഹാസം. ഫേസ് ബുക്കിലൂടെ ആണ് ജേക്കബ് തോമസിന്റെ പ്രതികരണം.
അതേസമയം, സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കി ഡി. ജി. പിക്കെതിരെ സി. എ.ജി റിപ്പോര്‍ട്ട് പുറത്ത്. എസ്. ഐമാര്ക്കും എ. എസ്. ഐ മാർക്കും ക്വാര്‍ട്ടേഴ്സ് പണിയാന്‍ അനുവദിച്ച പണം വകമാറ്റി ഡി. ജി. പിക്കും എ. ഡി. ജി. പിമാര്ക്കും വില്ലകള്‍ പണിതു. മാര്‍ഗരേഖയും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സ്റ്റേഷന്‍ വാഹനങ്ങള്‍ വാങ്ങാനുള്ള പണം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ആഡംബര കാറുകളും വാങ്ങാന്‍ ഉപയോഗിച്ചു. ഇതിനൊന്നും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.
അതേസമയം നേരത്തെ പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുണ്ടായാൽ നിരപരാധിയാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം പോലീസ് ഉദ്യോഗസ്ഥനുതന്നെയെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.
അന്വേഷണകാലയളവിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്നു മാറ്റിനിർത്താൻ യൂണിറ്റ് മേധാവി നടപടിസ്വീകരിക്കണം.മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ.
ഏത് അവസ്ഥയിലും സഭ്യേതരമായ പദപ്രയോഗങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണം. പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിൽ പെരുമാറണമെന്നും നിർദേശത്തിൽ പറയുന്നു.
സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ അധികാരപരിധിയിലെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കണം. പോലീസ് കസ്റ്റഡിയിലെടുത്ത ആളോട് പോലീസ് ആസ്ഥാനവും സർക്കാരും മനുഷ്യാവകാശകമ്മിഷനുകളും നിർദേശിച്ച മാർഗനിർദേശങ്ങൾ പ്രകാരം പെരുമാറണം. ഏതു പ്രശ്നം കൈകാര്യം ചെയ്യുമ്പോഴും അത് തുറന്ന മനസ്സോടെയും മുൻവിധികൾ ഇല്ലാതെയും ജാതി-മത-രാഷ്ട്രീയ സങ്കുചിത ചിന്തകൾക്ക് അതീതമായും ആയിരിക്കണം.
ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പരാതി നൽകാനും വിവരങ്ങൾ കൈമാറാനും കഴിയുന്നരീതിയിലുള്ള സംവിധാനം എല്ലാ യൂണിറ്റുകളിലും ഉണ്ടാക്കണം. പരാതിയുമായി എത്തുന്നവർക്ക് സ്റ്റേഷനുകളിൽ മനോവേദനയുണ്ടാക്കുന്ന പെരുമാറ്റമുണ്ടാകരുത്. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ബെഹ്റയുടെ നിർദേശത്തിൽ പറയുന്നു.
അതേസമയം ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതകുരുക്കിൽപ്പെട്ടതിന് നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർക്കും രണ്ട് സി.ഐമാർക്കും പൊലീസ് ആസ്ഥാനത്ത് അർദ്ധരാത്രിവരെ നിൽപ്പ് ശിക്ഷ നൽകിയത് വിവാദം ആയിരുന്നു.
ടെക്നോപാര്‍ക്കിലെ പ്രമുഖ ഐ.ടി കമ്ബനിയില്‍ എച്ച്. ആര്‍ വിഭാഗം മേധാവിയാണ് ഡി.ജി.പിയുടെ ഭാര്യ. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ഇവര്‍ ബൈപ്പാസില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ആറേമുക്കാലോടെ ഗവര്‍ണര്‍ക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി പാളയം മുതല്‍ ചാക്ക ബൈപ്പാസ് വരെ പൊലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. വൈകുന്നേരം 6.40നാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നത്.
ഗവര്‍ണറുടെ വാഹനം കടന്നുവരുന്നതനുസരിച്ച് ബൈപ്പാസിലും പാളയം- ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞു.ഈ നിയന്ത്രണത്തിനിടയിലാണ് സ്വകാര്യ വാഹനത്തില്‍ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യ കുരുക്കില്‍പ്പെട്ടത്. ഇത് പൊലീസ് ഓഫീസര്‍മാരാരും അറിഞ്ഞിരുന്നില്ല.
വൈകുന്നേരത്തെ ഗതാഗത കുരുക്കില്‍ അകപ്പെടാതെ ഗവര്‍ണറെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചതിന്റെ ആശ്വാസത്തില്‍ ഇരിക്കുമ്ബോഴാണ് ട്രാഫിക് ചുമതലയുള്ള നാല് ഓഫീസര്‍മാര്‍ക്കും അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താന്‍ മേലുദ്യോഗസ്ഥരുടെ സന്ദേശം ലഭിച്ചത്. കാര്യമെന്തെന്നറിയാതെ ഓഫീസര്‍മാര്‍ നാലുപേരും പൊലീസ് ആസ്ഥാനത്തേക്ക് പാഞ്ഞു.
ഡി.ജിപിയെ നേരില്‍ കാണാനായിരുന്നു നാലുപേര്‍ക്കും ലഭിച്ച നിര്‍ദേശം. ഇതനുസരിച്ച് എത്തിയ നാലുപേരെയും ഡി.ജി.പി നിറുത്തിപ്പൊരിച്ചതായാണ് വിവരം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ നിറുത്തിപൊയ്ക്കൊള്ളാനും ഗതാഗതകുരുക്ക് സൃഷ്ടിക്കാനായി നിങ്ങള്‍ നാലുപേരും ഇവിടെ ജോലിചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞായിരുന്നു ശാസനയത്രേ.